
സ്വന്തം ലേഖകൻ: സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയും പ്രവേശന വിലക്കുമില്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിൽ കുറവ്. സൗദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇളവ് ഉപയോഗപ്പെടുത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. സൗദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ മടി കാണിക്കുന്നതാണ് എണ്ണം കുറയാൻ കാരണം.
ഇളവ് അവസാനിക്കുന്നതോടെ കര്‍ശന പരിശോധനക്ക് സാധ്യതയുള്ളതായും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സൗദിയില്‍ താമസ രേഖയുടെ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയോ പ്രവേശന വിലക്കോ കൂടാതെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഇളവ് പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അത് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് ഈ രംഗത്തുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ലേബര്‍ ഓഫീസുകള്‍ മുഖാന്തരമാണ് ഇത്തരക്കാര്‍ക്ക് എക്‌സിറ്റ് അനുവദിക്കുന്നത്. ഇളവ് പരമാവധി ഉപയോഗപ്പെടുത്താനാണ് ഇന്ത്യന്‍ എംബസിയുടെയും നിര്‍ദേശം. എന്നാല്‍ ഹുറൂബ്, മത്‌ലൂബ് തുടങ്ങിയ നിയമക്കുരുക്കില്‍ അകപ്പെട്ടവര്‍ക്ക് ഈ ഇളവ് പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. ഇവര്‍ അവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചതിന് ശേഷമാണ് ലേബര്‍ ഓഫീസിനെ സമീപിക്കേണ്ടത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഈ ഇളവുകൾ ഉപയോഗപ്പെടുത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല