
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് അടക്കം രാജ്യങ്ങളിൽനിന്നുള്ള യാത്രാ വിലക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടി ഒമാൻ സുപ്രീം കമ്മിറ്റി. സുഡാൻ, ബ്രസീൽ, നൈജീരിയ, താൻസനിയ, സിയാറലിയോൺ, ഇത്യേപ്യ, തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം എന്നിവയും വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഈജിപ്തിനെ ഒഴിവാക്കിയതിന് ഒപ്പം സിംഗപ്പൂർ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, തുനീഷ്യ, ലിബിയ, അർജൻറീന, ബ്രൂണെ ദാറുസ്സലാം എന്നിവയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ജൂലൈ ഒമ്പത് മുതലാണ് സിംഗപ്പൂർ അടക്കം എട്ട് പുതിയ രാജ്യങ്ങളിൽനിന്നുള്ള യാത്രാ വിലക്ക് പ്രാബല്യത്തിൽ വരുക. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികളാണ് യാത്രാ വിലക്ക് നീങ്ങുന്നതും കാത്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 24നാണ് ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാ വിലക്ക് നിലവിൽവന്നത്.
തുടക്കത്തിൽ വൈകാതെ യാത്രാ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും ഒമാനിലെ ഉയരുന്ന കോവിഡ് വ്യാപനവും വർധിക്കുന്ന മരണസംഖ്യയുമെല്ലാം പ്രതീക്ഷകൾ തകിടംമറിക്കുകയായിരുന്നു. കോവിഡ് വകഭേദങ്ങളുടെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ യാത്രാ വിലക്ക് ഇനിയും നീളുമെന്നുതന്നെയാണ് ആരോഗ്യ മേഖലയിലുള്ളവർ വിലയിരുത്തുന്നത്.
വ്യാഴാഴ്ച നടക്കുന്ന സുപ്രീം കമ്മിറ്റി വാർത്താ സമ്മേളനത്തിൽ വിഷയത്തിൽ വ്യക്തത ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. യാത്രവിലക്കിന് ഒരുമാസം മുമ്പും മറ്റും നാട്ടിൽ വന്നവരാണ് വലിയ ആശങ്കയിൽ കഴിയുന്നത്. പലരുടെയും വിസ കാലാവധി കഴിയാറായിട്ടുണ്ട്. ജോലി നഷ്ടപ്പെടുമെന്നഭീതിയിൽ കഴിയുന്നവരുമുണ്ട്.
നാട്ടിലായതിനാൽ ബിസിനസ് സ്ഥാപനങ്ങളുടെ നടത്തിപ്പ് അവതാളത്തിലായവരുമുണ്ട്. കുടുംബത്തെ ഒമാനിലാക്കി ചെറിയ അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയവരുമുണ്ട്. യാത്രാ വിലക്ക് അനിശ്ചിതമായി നീളുന്നതിനാൽ അർമേനിയ വഴിയും മറ്റും ഒമാനിലെത്താൻ ശ്രമിക്കുന്നവരുണ്ട്. കുറഞ്ഞ വരുമാനക്കാരായവർക്ക് ഇതിെൻറ ചെലവ് താങ്ങാനാകാത്തതാണ്.
ഇന്ത്യയിൽനിന്ന് മറ്റ് രാജ്യങ്ങളിലെത്തി 14 ദിവസം അവിടെ ക്വാറൻറീൻ ഇരുന്നശേഷം ഒമാനിലേക്ക് വരാൻ കഴിയും. ഈ 14 ദിവസ കാലയളവിനുള്ളിൽ ഒമാൻ ആ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുന്നപക്ഷം ഈ പണം നഷ്ടമാകുന്ന അവസ്ഥയുണ്ടാകും. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കെങ്കിലും യാത്രാനുമതി ലഭിക്കാൻ കേന്ദ്രസർക്കാർതലത്തിൽ ഇടപെടൽ വേണമെന്നാണ് പ്രവാസികളുടെ ആവശ്യം.
അതിനിടെ രാജ്യത്ത് ആശ്വാസത്തിെൻറ കോവിഡ് കണക്കുകൾ. പ്രതിദിന മരണം തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞ് 20ൽ താഴെയെത്തി. 17 പേരാണ് മരിച്ചത്. ജൂൺ 14ന് ശേഷം ഇതാദ്യമായാണ് മരണസംഖ്യയിൽ ഇത്ര കുറവുണ്ടാകുന്നത്. 3356 പേരാണ് ഇതുവരെ മരിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. 1675 പേരാണ് പുതുതായി രോഗബാധിതരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല