സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിനുകളുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവരെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തും. ഇവരെ നിയമ നടപടിക്ക് വിധേയമാക്കുമെന്നും ആഭ്യന്ത്രമന്ത്രാലയം മുന്നറിയിപ്പ് നൽകി.
വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തി സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് കുവൈത്ത്. ഈ ഘട്ടത്തിൽ ജനങ്ങൾക്കിടയിൽ വാക്സിനുമായി ബന്ധപ്പെട്ട് ആശങ്ക പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ അനുവദിക്കില്ലെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രാലയം. കോവിഡുമായും വാക്സിനുകളുമായും ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ വ്യാജപ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തും. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പിക്കുന്നതിനുള്ള കഠിന പ്രയത്നത്തിലാണ് രാജ്യത്തെ ആരോഗ്യ സംവിധാനം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളാണ് കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം സുരക്ഷിതവും പ്രതിരോധ ശേഷിയുള്ളതും ആണെന്ന് തെളിയിക്കപ്പെട്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല