1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2021

സ്വന്തം ലേഖകൻ: സൗദിയില്‍ ഓഗസ്റ്റ് 29ന് സെക്കന്ററി, യൂനിവേഴ്‌സിറ്റി തലങ്ങളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങാനിരിക്കെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കി സൗദി വിദ്യാഭ്യാസ മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ക്ലാസ്സില്‍ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല, അവരെ ആബ്‌സന്റായിട്ടാണ് കണക്കാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അല്‍ ശെയ്ഖ് അറിയിച്ചു. അതേസമയം, അവര്‍ക്ക് വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ച് ക്ലാസ്സില്‍ തിരിച്ചെത്തിയാല്‍ മാത്രമേ അവര്‍ക്ക് ഹാജര്‍ നല്‍കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി. വാക്‌സിന്‍ എടുക്കാന്‍ അര്‍ഹതയുള്ള 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കാണ് നിയമം ബാധകം. ഈ പ്രായത്തില്‍ പെട്ട എല്ലാ കുട്ടികളും എത്രയും വേഗം വാക്‌സിന്‍ എടുക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കളും അധ്യാപകരും മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ അര്‍ഹരായ 93 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഒരു ഡോസ് വാക്‌സിന്‍ ഇതിനകം വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.

37 ശതമാനം വിദ്യാര്‍ഥികള്‍ക്ക് രണ്ടു ഡോസും നല്‍കി. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളില്‍ 85 ശതമാനത്തിന് ആദ്യഡോസും 59 ശതമാനത്തിന് രണ്ടാം ഡോസും ലഭിച്ചു. 3.31 ലക്ഷം അധ്യാപകര്‍ക്കാണ് പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി പരിശീലനം നല്‍കിയതെന്നും മന്ത്രി അറിയിച്ചു. കോവിഡ് കാലത്ത് വിദ്യാഭ്യാസ പ്രക്രിയ അത്ര എളുപ്പമല്ലെന്ന് വിദ്യാഭ്യാസ ഡയരക്ടര്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വെല്ലുവിളികളെ മാറ്റത്തിനും പുരോഗതിക്കുമുള്ള അവസരങ്ങളാക്കി മാറ്റാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്.

ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മന്ത്രാലയം നിര്‍ദ്ദേശിച്ച കോവിഡ് പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുവെന്ന് ഓരോ റീജ്യണിലെയും വിദ്യാഭ്യാസ ഡയരക്ടര്‍മാര്‍ മുന്‍കൈയെടുക്കണം. ആവശ്യമായ മുന്നൊരുക്കങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അവര്‍ ഈ ആഴ്ച തന്നെ ഫീല്‍ഡ് വിസിറ്റ് നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

അതിനിടെ, പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമം ബാക്കി നില്‍ക്കെ ഇന്നു മുതല്‍ അധ്യാപകരും മറ്റ് ഓഫീസ് ജീവനക്കാരും സ്‌കൂളുകളിലെത്തും. പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും സ്‌കൂളുകളില്‍ പ്രവേശനമെന്ന് മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്റര്‍മീഡിയറ്റ്, സെക്കന്ററി തലത്തിലെ വിദ്യാര്‍ഥികള്‍ക്കും യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കും ടെക്കിനിക്കല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ഓഗസ്റ്റ് 29 മുതല്‍ തന്നെ നേരിട്ടുള്ള ഓഫ്‌ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം.

അതേസമയം, പ്രൈമറി ക്ലാസ്സുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ പോലുള്ളവയ്ക്കും നവംബര്‍ ഒന്നു മുതലാണ് നേരിട്ടുള്ള ക്ലാസ്സുകള്‍ തുടങ്ങുക. അതുവരെ നിലവിലെ രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടരും. നവംബര്‍ ഒന്നിനു മുമ്പ് സൗദിയിലെ 70 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്‌സിനും ലഭിക്കുന്നതിലൂടെ സാമൂഹിക പ്രതിരോധം കൈവരിക്കാനായാല്‍ അതുമുതല്‍ ഇവര്‍ക്കും നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനാണ് തീരുമാനം.

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാസ്‌ക്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. ക്ലാസ്സിലെ കുട്ടികള്‍ തമ്മിലും രണ്ട് ക്ലാസ്സുകല്‍ തമ്മിലും ഇടകലരാതെ ശ്രദ്ധിക്കണം. ക്ലാസ്സിലെ ഒരു വിദ്യാര്‍ഥിക്ക് കോവിഡ് ബാധ കണ്ടെത്തിയാല്‍ ആ ക്ലാസ്സ് 10 ദിവസത്തേക്ക് അടച്ചിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് പഠനം മാറുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിലെ ഒന്നിലേറെ ക്ലാസ്സുകളില്‍ ഇതേ രീതിയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പക്ഷം സ്‌കൂള്‍ പൂര്‍ണമായി അടച്ചിടാനാണ് തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.