സ്വന്തം ലേഖകൻ: യുഎസ് പ്രസിഡൻ്റായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. നിലവിലെ സാഹചര്യത്തിൽ അഹിസയും അസഹിഷ്ണുതയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കി. വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു യുഎസ് പ്രസിഡൻ്റിൻ്റെ പരാമര്‍ശങ്ങള്‍.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിൽക്കണമെന്നും യുഎസ് പ്രസിഡൻ്റ് പറഞ്ഞു. സന്ദര്‍ശനത്തിനിടെ ഇതു രണ്ടാം തവണയാണ് മോദിയോട് ഒരു യുഎസ് നേതാവ് ജനാധിപത്യത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി പറയുന്നത്. ഇന്നലെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും അതതു രാജ്യങ്ങള്‍ക്കുള്ളിൽ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മോദിയോടു പറഞ്ഞിരുന്നു.
രാജ്യത്ത് വര്‍ധിച്ചു വരുന്ന മുസ്ലീം വിരുദ്ധ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയ യുഎസ് മാധ്യമങ്ങളും കമലാ ഹാരിസിൻ്റെ പ്രസ്താവന വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ജോ ബൈഡൻ യുഎഎസ് വൈസ് പ്രസിഡൻ്റായിരുന്നു. ബൈഡൻ പ്രസിഡൻ്റ് സ്ഥാനത്തെത്തിയ ശേഷം മോദി ഇതാദ്യമായാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്.
യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് മോദിയും മുൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും ചേര്‍ന്ന് ഹൂസ്റ്റണിൽ ഹൗഡി മോദി എന്ന പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ബൈഡൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം അദ്ദേഹത്തെ അഭിനന്ദിച്ച മോദി നിരവധി വിര്‍ച്വൽ യോഗങ്ങളിൽ ബൈഡനോടൊപ്പം പങ്കെടുത്തിരുന്നു.
നിലവിൽ ഇന്ത്യ – യുഎസ് – ജപ്പാൻ – ഓസ്ട്രേലിയ ചതുര്രാഷ്ട്രസഖ്യത്തിൻ്റെ ഭാഗമായുള്ള കൂടിക്കാഴ്ചകള്‍ക്കാണ് മോദി യുഎസിലെത്തിയിരിക്കുന്ന്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറസണും യോഷിഹിദേ സുഗയും യോഗങ്ങളിൽ പങ്കെടുക്കാനായി യുഎസിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു നിര്‍ണായക പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്. എന്നാൽ മുൻധാരണയുടെ അടിസ്ഥാനത്തിൽ വാര്‍ത്താസമ്മേളനത്തിനു ശേഷം ചോദ്യങ്ങള്‍ ചോദിക്കാൻ അവസരമുണ്ടായിരുന്നില്ല.
ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തന്നെ ഇക്കാര്യം വ്യക്തമാക്കി. “ഇന്ത്യൻ മാധ്യമങ്ങള്‍ യുഎസ് മാധ്യമങ്ങളെക്കാള്‍ നല്ല മര്യാദ പുലര്‍ത്തുന്നവരാണ്. സംസാരത്തിനു ശേഷം നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി പറയില്ല, അതുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കരുത്.” ഇതിനോടു പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മതം മൂളി.
ഇന്ത്യയും യുഎസും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ജോ ബൈഡൻ പറഞ്ഞു. കൊവിഡ് 19 മഹാമാരിയെ ഒരുമിച്ചു നിന്നു നേരിടുന്നതിൻ്റെ ഭാഗമായി ഇരു രാജ്യങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഇക്കാര്യത്തിൽ പുതിയൊരു അധ്യായം തന്നെ തുറക്കുകയാണെന്നും ജോ ബൈഡൻ പറഞ്ഞു.
“നമ്മൾ എന്താണ് ചെയ്യുന്നത് എന്നതിലുപരി നമ്മള് എന്താണ് ആയിരിക്കുന്നത് എന്നതാണ് ഈ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം. നമ്മള് ആരാണ് എന്നതാണ് ചോദ്യം. ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം, വൈവിധ്യം കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധത, നാൽപതു ലക്ഷത്തോളം ഇന്ത്യൻ അമേരിക്കൻ വംശജരുടെ കുടുംബന്ധങ്ങള്‍ എന്നിനങ്ങനെ നിരവധി കാര്യങ്ങളിൽ വേരൂന്നുന്നതാണ് ഇത്.” അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പമായിരുന്നു ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന ബൈഡൻ്റെ ആഹ്വാനം. “അടുത്തയാഴ്ച നാം മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുകയാണല്ലോ. അദ്ദേഹത്തിൻ്റെ അഹിംസാ, ബഹുമാനം, സഹിഷ്ണുത തുടങ്ങിയ സന്ദേശങ്ങള്‍ മറ്റെന്നത്തേക്കാളും ഇന്ന് പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് എന്നാണ് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്,” ബൈഡൻ പറഞ്ഞു.
അതേസമയം, ഗാന്ധിജി കാണിച്ചു തന്ന പ്രകൃതിസംരക്ഷണത്തിൻ്റെ വഴികളെപ്പറ്റിയായിരുന്നു മോദി വാചാലനായത്. മുൻപ് മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഇക്കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. സാങ്കേതികവിദ്യയും വ്യാപാരവും ഇന്ത്യ – യുഎസ് ബന്ധത്തിൻ്റെ അടിസ്ഥാനങ്ങളിൽ ഒന്നാണെന്നും മോദി ബൈഡനോടു പറഞ്ഞു.
ബൈഡനുമായി മികച്ച ചര്‍ച്ചയാണ് നടന്നതെന്നും ആഗോളപ്രശ്നങ്ങളിൽ ജോ ബൈഡൻ്റെ നേതൃത്വം ഏറെ ഗുണകരമാണെന്നും മോദി പറഞ്ഞു. കൊവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള സുപ്രധാന പ്രശ്നങ്ങള്‍ ഒരുമിച്ച് നേരിടാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും തീരുമാനിച്ചെന്നും മോദി ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല