
സ്വന്തം ലേഖകൻ: ഭാരത് ബയോടെക് ഉൽപാദിപ്പിച്ച കോവാക്സിന്റെ രണ്ടുഡോസ് എടുത്ത ഇന്ത്യക്കാർക്ക് വിദേശയാത്രക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. കോവാക്സിന് ഉടൻ അനുമതി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കോവാക്സിന് അടിയന്തര അനുമതി നൽകുന്നത് ലോകാരോഗ്യ സംഘടന ഇനിയും വൈകിപ്പിക്കുന്നതായാണ് സൂചന.
വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ യോഗം ഒക്ടോബർ അഞ്ചിന് നടക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
ഫൈസർ-ബയോൺടെക്, ജോൺസൺ & ജോൺസൺ, മൊഡേണ, സിനോഫാം, ഓക്സ്ഫെഡ്-ആസ്ട്ര സെനിക്ക തുടങ്ങിയ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. ലോകാരോഗ്യ സംഘടനക്ക് വേണ്ട എല്ലാ ഡേറ്റയും നല്‍കിയെന്നായിരുന്നു ഭാരത് ബയോടെക്ക് നേരത്തെ പറഞ്ഞിരുന്നത്.
ഇതിനിടയിലാണ് സാങ്കേതിക വിഷയങ്ങളിൽ ലോകാരോഗ്യ സംഘടന കൂടുതൽ വിവരങ്ങള്‍ തേടിയത്. ക്ലിനിക്കൽ ട്രയലിന്‍റെ ഡേറ്റ ഭാരത് ബയോടെക് മുഴുവനായി സമർപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഡേറ്റയാണ് സമർപ്പിക്കാത്തത്. അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറക്കുന്ന വേളയിൽ ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിന്‍റെ അഭാവം കോവാക്സിൻ എടുത്തവരെ ‘അൺ വാക്സിനേറ്റഡ്’ ഗണത്തിൽ പെടുത്തുന്നു. ഇതാണ് വിദേശയാത്ര ബുദ്ധിമുട്ടിലാക്കുന്നത്.
ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന് 2021 ജനുവരിയിലാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. വാക്സിൻ യജ്ഞത്തിന്‍റെ ഭാഗമായി ജനുവരി മുതൽ കോവിഷീൽഡിനൊപ്പം കോവാക്സിനും രാജ്യത്ത് നൽകി വരുന്നുണ്ട്.
ഇന്ത്യയെ കൂടാതെ നിലവിൽ എട്ട് രാജ്യങ്ങൾ കോവാക്സിന് അനുമതി നൽകിയത്. ഇറാൻ, ഗയാന, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, പാരഗ്വായ്, ഫിലിൈപൻസ്, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് കോവാക്സിൻ അംഗീകരിച്ച മറ്റ് രാജ്യങ്ങൾ.
യൂറോപ്യൻ മെഡിസിൻസ് ഏജൻസി, യു.കെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി എന്നിവയെ കൂടാതെ കാനഡയിലെയും ആസ്ട്രേലിയയിലെയും അധികൃതർ കോവാക്സിന് അനുമതി നൽകാത്തത് നിരവധി വിദ്യാർഥികളെയും മറ്റും കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ബിസിനസ് ആവശ്യങ്ങൾക്കും വിദ്യാഭ്യാസത്തിനും ഈ രാജ്യങ്ങളിലേക്ക് പുറപ്പെടുന്നവർ ക്വാറന്‍റീൻ വ്യവസ്ഥകൾ പാലിക്കുകയും കോവിഡ് പരിശോധനക്ക് വിധേയമാകുകയും വേണം. ഇവിടങ്ങളിലെല്ലാം അംഗീകാരം ലഭിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി അനിവാര്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല