സ്വന്തം ലേഖകൻ: ഇറ്റലിയിൽ കോവിഡ് ഗ്രീൻ പാസ് നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. തെരുവുകൾ കൈയ്യടക്കിയ പ്രതിഷേധക്കാർ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. റോമിലും മിലാനിലുമുൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാരാണ് നിരത്തിലിറങ്ങിയത്. ഒട്ടേറെ പൊലീസുകാർക്കും സമരക്കാർക്കും പരുക്കേറ്റു.
റോമിന്റെ ഹൃദയഭാഗത്ത് നടന്ന അക്രമങ്ങൾ അതിരുവിട്ടപ്പോൾ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്യാസ ദെൽ പൊപോളോയിൽ നടന്ന പ്രതിഷേധറാലിക്ക് നവ ഫാസിസ്റ്റ് ഫോർസ നുവോവ ഗ്രൂപ്പ് നേതാവ് ജൂലിയാനോ കസ്തെലിനോ നേതൃത്വം നൽകി. രോഷാകുലരായ സമരക്കാർ രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ സിജിഐഎല്ലിന്റെ ആസ്ഥാനം തകർത്തു.
ഒക്ടോബർ 15 മുതൽ തദ്ദേശിയർ ഉൾപ്പെടെയുള്ള ഇറ്റലിയിലെ തൊഴിലാളികൾക്ക് ഗ്രീൻ പാസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. 15 മുതൽ പൊതു – സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് ഗ്രീൻ പാസ് ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്പെൻഷൻ നേരിടേണ്ടിവരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അക്രമത്തെ അംഗീകരിക്കാനാവില്ലെന്നും തീരുമാനത്തിൽനിന്ന് പിന്നോട്ടില്ലെന്നും ആരോഗ്യ മന്ത്രി റോബർതോ പറഞ്ഞു. ഇവർ പ്രതിഷേധക്കാരല്ലെന്നും കുറ്റവാളികളാണെന്നും വിദേശകാര്യമന്ത്രി ലുയിജി ദി മായോ കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല