സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് രാജ്യത്ത് ദുരന്തം വിതറിയ സാഹചര്യത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് രാജ്യത്തെ അഭിസംബോധനം ചെയ്തു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ ഷഹീൻ ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.
ഉഷ്ണ മേഖലാ കാലവസ്ഥാ പ്രതിസന്ധികളും മറ്റും രാജ്യത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ ദേശീയ അടിയന്തര സഹായ ഫണ്ട് രൂപവത്കരിക്കാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിട്ടു. കാലവസ്ഥാ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പൗരന്മാരുടെയും താമസക്കാരുടെയും കുടുംബങ്ങളെ സുല്‍ത്താന്‍ അനുശോചനമറിയിച്ചു.
ജനങ്ങൂടെ അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കുന്നതിനും രാജ്യത്തെ സാധാരണ ഗതിയിലേക്ക് എത്തിക്കുന്നതിനുമാണ് ഇപ്പോൾ മുഖ്യ പരിഗണന. നാശനഷ്ടം സംഭവിച്ച പൗരന്മാരുടെ വീടുകളുടെയും സ്വത്തിന്റേയും നഷ്ടതോത് കണക്കാൻ മന്ത്രിതല കമ്മറ്റി ഉടൻ രൂപീകരിക്കും. ഈ ഘട്ടത്തിൽ ബന്ധപ്പെടുകയും ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത എല്ലാ രാജ്യങ്ങൾക്കും സുൽത്താൻ നന്ദി പറഞ്ഞു.
അതേസമയം, ഷഹീന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന കോവിഡ് വാക്സിനേഷന് രാജ്യത്ത് പുനഃരാരംഭിച്ചു. മുന്‍ഗണനാ വിഭാഗത്തിലെ 84 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,096,838 പേര് ഒന്നാം ഡോസ് വാക്സീന് സ്വീകരിച്ചു. 20 ലക്ഷം പേര് (65 ശതമാനം) രണ്ട് ഡോസുമെടുത്തു.
12 വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും പ്രവൃത്തിദിനങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ട് വരെ ഒമാന്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററില്‍ വാക്സീന് ലഭിക്കും. ഇവിടെ നാലാം കൗണ്ടര്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി മാറ്റിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാന്‍ കണ്വെന്ഷന് ആന്റ് എക്സിബിഷന് സെന്ററില്‍ പ്രവാസികള്‍ക്ക് സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. തറസ്സുദ് പ്ലസ് ആപ്പില്‍ റസിഡന്റ് കാര്‍ഡ് നമ്പര്‍ (ഐഡി നമ്പര്‍) നല്കി വാക്സിനേഷന് അപ്പോയ്മെന്റ് ബുക്ക് ചെയ്യാനാകും. സലാലയില്‍ യൂത്ത് കോംപ്ലക്സിലും പ്രവാസികള്‍ക്ക് സൗജന്യ വാക്സീന് ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല