സ്വന്തം ലേഖകൻ: യുകെയിൽനിന്ന് വരുന്നവർക്ക് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു. കോവിഷീൽഡ് വാക്സിൻ എടുത്ത ഇന്ത്യക്കാർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത പരിശോധനയും ക്വാറൻറീനും അവർ ഒഴിവാക്കിയതിനെ തുടർന്നാണ് ഇന്ത്യയുടെ നടപടി.
പുതിയ സാഹചര്യത്തിൽ ഈ മാസം 11ന് പുറപ്പെടുവിച്ച നിയന്ത്രണങ്ങൾ പിൻവലിക്കുന്നതായും പകരം ഫെബ്രുവരി 17ലെ മാർഗനിർദേശങ്ങൾ പ്രാബല്യത്തിലാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുകെയിൽനിന്ന് വരുന്ന രണ്ട് കോവിഡ് വാക്സിൻ എടുത്തവർക്കും 10 ദിവസം നിർബന്ധിത ക്വാറൻറീനാണ് ഇന്ത്യ ഏർപ്പെടുത്തിയിരുന്നത്.
ഇതോടെ ഇരുരാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും കോവിഡ് വാക്സീന്റെ രണ്ടുഡോസ് എടുത്തിട്ടുള്ള യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ലാതായി. എന്നാൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലെത്തുന്നവർ വിമാനത്താവളത്തിലും ബ്രിട്ടനിലേക്ക് പറക്കുന്നവർ രണ്ടാംദിവസവും കോവിഡ് ടെസ്റ്റും ചെയ്യണം.
കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് ബ്രിട്ടൻ ക്വാറന്റീൻ നിർബന്ധമാക്കിയതോടെയാണ് സമാനമായ രീതിയിൽ ബ്രിട്ടന്റെ ആസ്ട്ര സെനിക്ക വാക്സീൻ എടുത്തവർക്ക് ഇന്ത്യയും പത്തുദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയമായി പരിണമിച്ച ഈ പ്രശ്നം ഏറ്റവും അധികം വലച്ചത് ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെയാണ്.
ബ്രിട്ടന്റെ ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പരിഷ്കരിച്ച ട്രാവൽ നിബന്ധനകളിലാണ് ഇന്ത്യ ഉൾപ്പെടെ 47 രാജ്യങ്ങളെ ക്വാറന്റീനിൽനിന്ന് ഒഴിവാക്കിയത്. ബ്രിട്ടൻ അനുകൂല തീരുമാനം എടുത്തെങ്കിലും ഇന്ത്യ ഉടൻ തീരുമാനം മാറ്റാൻ തയാറായിരുന്നില്ല. നയതന്ത്രതലത്തിൽ കൂടുതൽ ചർച്ചകൾക്കു ശേഷമാണ് ഇപ്പോൾ ഇന്ത്യയും ബ്രിട്ടീഷ് പൗരന്മാർക്കുള്ള ക്വാറന്റീൻ ഒഴിവാക്കിയിരിക്കുന്നത്.
കോവിഷീൽഡ് വാക്സിന് തത്വത്തിൽ അംഗീകാരം നൽകിയിരുന്നെങ്കിലും ഇതെടുത്ത ഇന്ത്യക്കാർക്ക് ക്വാറന്റീൻ ഒഴിവാക്കാനാകില്ല എന്ന വിചിത്രമായ നയമാണ് ബ്രിട്ടൻ സ്വീകരിച്ചിരുന്നത്. ഇതിനെ വാക്സീൻ റേസിസമായി കണ്ട ഇന്ത്യ നയതന്ത്രതലത്തിൽ അപമാനിതരായതോടെയാണ് സമാനമായ രീതിയിൽ കനത്ത തിരിച്ചടിക്ക് തീരുമാനമുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല