സ്വന്തം ലേഖകൻ: സർ ഡേവിഡ് അമേസിനെ കത്തികൊണ്ട് കുത്തിക്കൊന്ന കേസിൽ പ്രതിയായ തീവ്രവാദി അലി ഹാർബി അലിയുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. സോമാലിയൻ പാരമ്പര്യമുള്ള ബ്രിട്ടീഷ് പൗരനായ അലി അമ്മയും രണ്ട് സഹോദരിമാരും സഹോദരനുമൊത്ത് ക്രോയ്ഡനിലെ വീട്ടിലാണ് വളർന്നത്. വിദ്വേഷ പ്രചാരകനായ ആഞ്ചെം ചൗധരിയുടെ യൂട്യൂബ് വീഡിയോകൾ കണ്ടതിന് ശേഷമാണ് തീവ്രവാദത്തിലേക്ക് കടന്നതെന്ന് സുഹൃത്തുക്കൾ പറയുന്നു.
വീഡിയോകൾ അലിയെ ഒരു ജനപ്രിയ വിദ്യാർത്ഥിയിൽ നിന്ന് തീവ്രവാദിയാക്കി മാറ്റിയതായി സംശയിക്കുന്നുവെന്നും അവർ വ്യക്തമാക്കുന്നു. മുതിർന്ന കൺസർവേറ്റീവ് എംപിയായ സർ ഡേവിഡ് അമേസ് മണ്ഡലത്തിലെ വോട്ടർമാരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്. സംഭവം നടന്ന് അൽപ്പ സമയത്തിനകം തന്നെ അലി ഹാർബി അലിയെന്ന ഇരുപത്തിയഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം തീവ്രവാദ ബന്ധമുള്ളതെന്നാനെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് അലിയുടെ ഭൂതകാലം ജനശ്രദ്ധ പിടിച്ചുപറ്റിയത്. അലി 69 കാരനായ ടോറി എംപിയെ കൊലപ്പെടുത്തിയത് തികഞ്ഞ വിശ്വാസിയെന്ന കാരണത്താലെന്നും റിപ്പോർട്ടുകളുണ്ട്. റോമൻ കത്തോലിക്കനും പ്രമുഖ ബ്രെക്സിറ്ററുമായ അമേസിൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോ മതമോ ആയിരിക്കാമെന്നാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
സർ ഡേവിഡിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ലേബർ, ടോറി രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള മറ്റ് എംപിമാരെയും കൊലപ്പെടുത്താൻ അലി ആലോചിച്ചിരുന്നതായും അന്വേഷണ സംഘവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എം. പിയെ കാണാൻ അവസരം ചോദിച്ച് മണ്ഡലം ഓഫിസുമായി പ്രതി നേരേത്ത ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.
അതിനിടെ അലി സോമാലി രാഷ്ട്രീയ ഉന്നതൻ്റെ മകനാണെന്ന് പോലീസ് വെളിപ്പെടുത്തി. അലിയുടെ പിതാവ് ഹർബി അലി കല്ലേയ്ൻ ബ്രിട്ടനിലേക്കു കുടിയേറും മുമ്പ് സോമാലിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു. മകൻ പ്രതിയാണ് എന്നറിഞ്ഞപ്പോൾ തളർന്നുപോയെന്നാണ് ഹർബി അലി പ്രതികരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല