
സ്വന്തം ലേഖകൻ: നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാര്‍ജ എക്സ്പോ സെന്ററില്‍ തുടക്കം. ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമി അന്താരാഷ്ട്ര പുസ്തകമേളയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കുവൈറ്റ് നോവലിസ്റ്റും എഴുത്തുകാരനുമായ താലിബ് അല്‍ രിഫായിക്ക് കള്‍ച്ചറല്‍ പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് സമ്മാനിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ അവാര്‍ഡ് ജേതാക്കളെയും ചടങ്ങില്‍ ആദരിച്ചു. ഷാര്‍ജയുടെ ചരിത്രം പറയുന്ന ശെയ്ഖ് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ വച്ച് നടന്നു.
83 രാജ്യങ്ങളില്‍ നിന്നായി ആയിരത്തി അറന്നൂറിലേറെ പ്രസാധകര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. 85ഓളം പ്രമുഖ എഴുത്തുകാരും ഇത്തവണത്തെ മേളയ്‌ക്കെത്തും. നൂറിലേറെ മലയാള പുസ്തകങ്ങളുടെ പ്രകാശനവും മേളയില്‍ വച്ച് നടക്കും. ഇന്ന് ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് മേളയില്‍ പ്രവേശനം നല്‍കും. നവംബര്‍ 13 വരെ തുടരുന്ന മേളയില്‍ 13 ലക്ഷം പുസ്തകങ്ങള്‍ വില്‍പ്പനക്കെത്തും. ‘എല്ലായ്പ്പോഴും ശരിയായ ഒരു പുസ്തകം ഉണ്ട്’ എന്നതാണ് ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ പ്രമേയം.
പുസ്തകോല്‍സവത്തിന്റെ ഭാഗമായി സെമിനാറുകള്‍, ശില്‍പശാലകള്‍, കലാ സാംസ്‌ക്കാരിക പരിപാടികള്‍, അഭിമുഖങ്ങള്‍, സംവാദങ്ങള്‍, ചര്‍ച്ചകള്‍, മല്‍സരങ്ങള്‍ തുടങ്ങി 970 വിവിധ പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടകരായ ഷാര്‍ജ ബുക്ക്‌ഫെയര്‍ അതോറിറ്റി അറിയിച്ചു. യുഎഇയിക്ക് അകത്തും പുറത്തുമുള്ള എഴുത്തുകാരുടെ കവിതകള്‍, കഥകള്‍, നോവലുകള്‍, ചരിത്രം, സാഹിത്യ വിമര്‍ശനം, പരിഭാഷകള്‍, ബാലസാഹിത്യം, കല, നിയമ ഗവേഷണം, പുരാവസ്തുശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ മേളയിലെത്തും.
മലയാളി പ്രസാധകര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുള്ള 81 പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തുക ഈജിപ്തില്‍ നിന്നാണ്. ഇവിടെ നിന്നുള്ള 295 പസാധകരാണ് തങ്ങളുടെ പ്രസിദ്ധീകരണങ്ങളുമായി ഷാര്‍ജയിലെത്തുക. 250 പ്രസാധകരുമായി യുഎഇയാണ് രണ്ടാം സ്ഥാനത്ത്. ബ്രിട്ടനില്‍ നിന്നുള്ള 138 പ്രസാധകരും ലബനാനില്‍ നിന്നുള്ള 112 പ്രസാധകരും മേളയ്‌ക്കെത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാര്‍ജയില്‍ നടക്കുന്നത്. ജ്ഞാനപീഠ ജേതാവ് അമിതവ് ഘോഷ്, ചേതന്‍ ഭഗത്, വീര്‍ സാംഗ്‌വി തുടങ്ങിയ പ്രമുഖര്‍ മേളയില്‍ അതിഥികളായി എത്തും. കേരളത്തില്‍ നിന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര, പി എഫ് മാത്യൂസ്, ദീപ നിശാന്ത് തുടങ്ങിയവരും ഷാര്‍ജയിലെത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല