1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2021

സ്വന്തം ലേഖകൻ: സൗദിയില്‍ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ തൊലാളികളും സ്ഥാപനവും തമ്മിലുള്ള കരാര്‍ ആറു മാസത്തിനകം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിച്ചു. വിദേശത്തു നിന്നും പുതുതായി എത്തുന്നവരുടെ കരാറുകളും ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കണം.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഈ നടപടിയെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ കരാറുകള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യം ഇനി പരിശോധിക്കുക മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ്. ആറു മാസത്തിനകം എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളുമായുള്ള കരാര്‍ ഖിവ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. തൊഴിലാളിയുടെ ശമ്പളം, അവധികള്‍, താമസം, യാത്രാ സൗകര്യം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍, കരാര്‍ കാലാവധി എന്നിവയും ഇരു വിഭാഗങ്ങളുടെയും അവകാശങ്ങളും ബാധ്യതകളും കരാറില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ജോലിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായാല്‍ ഈ തൊഴില്‍ കരാര്‍ രേഖയാണ് തര്‍ക്ക പരിഹാരത്തിനായി മന്ത്രാലയം പരിഗണിക്കുക. അതിനാല്‍ കരാര്‍ അപ് ലോഡ് ചെയ്യുന്നതിന് മുമ്പായി ഇരു വിഭാഗവും അതിലെ വ്യവസ്ഥകള്‍ കൃത്യമായി മനസ്സിലാക്കുകയും ഒപ്പ് രേഖപ്പെടുത്തുകയും ചെയ്യണം. നിലവില്‍ സൗദിക്കകത്തുള്ള തൊഴിലാളികള്‍ക്കാണ് ഇത് ബാധകമാവുക.

വിദേശത്ത് നിന്നും പുതുതായി തൊഴില്‍ വിസയില്‍ വരുന്നയാളുമായി മുന്‍കൂട്ടി കരാര്‍ തയ്യാറാക്കണമെന്ന് നേരത്തേ നിര്‍ദ്ദേശമുണ്ടായിരുന്നു. വിസ അനുവദിക്കുന്ന വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദ്ദേശം. തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കാത്തവര്‍ക്ക് തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല.

നഴ്‌സിംഗ്, ഗാര്‍ഹിക തൊഴില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങള്‍ ഇതോടെ തടയാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനാവുകയും കൃത്യമായി നടപ്പിലാക്കപ്പെടുകയും ചെയ്താല്‍ അത് പ്രവാസി തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാവും. പുതിയ വ്യവസ്ഥ പ്രകാരം ശമ്പളം ബാങ്ക് വഴി തന്നെ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഇതോടെ കരാറില്‍ പറഞ്ഞ ശമ്പളം നല്‍കാതിരുന്നാലും വൈകിയാലും അത് ബാങ്ക് രേഖകള്‍ വച്ച് കണ്ടെത്താനാവും. രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുകയും അത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് മാറ്റിയെടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങളെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.