
സ്വന്തം ലേഖകൻ: ഒമാന്‍- സൗദി റോഡ് യാത്രക്കായി തുറന്നുനല്‍കി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സഊദിന്റെ ഒമാന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത പ്രസ്താവനയില്‍ റോഡ് തുറക്കുന്നതായി പ്രഖ്യാപിച്ചത്. എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെയാണ് സൗദി അറേബ്യയുമായി ഒമാനെ ബന്ധിപ്പിക്കുന്ന റോഡ് കടന്നുപോകുന്നത്.200 ദശലക്ഷം ഒമാനി റിയാല്‍ ചെലവിട്ട് 160 കിലോമീറ്റര്‍ ഒമാന്‍ സര്‍ക്കാറും ശതലക്ഷം റിയാല്‍ ചെലവിട്ട് 566 കിലോമീറ്റര്‍ സൗദിയുമാണ് നിര്‍മിച്ചത്.
ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍ നിന്നു സൗദി അതിര്‍ത്തി വരെയാണ് ഒമാനിലെ റോഡ്.ഒമാന്‍ – സൗദി പാതയില്‍ ആദ്യ ഇന്ധന കേന്ദ്രം നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒമാന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് വിവിധ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ധന കേന്ദ്രം തുറന്നത്. വാദി അല്‍ ഹൈതം പ്രദേശത്താണു വിശാലമായ പമ്പും അനുബന്ധ സംവിധാനങ്ങളും ആരംഭിച്ചത്.തന്ത്രപ്രധാനമായ പാത തുറക്കുന്നത് ഇരു സഹോദര രാഷ്ട്രങ്ങള്‍ക്കുമിടയിലെ സാമൂഹിക ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്ന് ഗതാഗത-ആശയവിനിമയ മന്ത്രി എന്‍ജി. സഈദ് ഹമൂദ് അല്‍ മഅ്വലി പറഞ്ഞു.
എണ്ണപ്പാടങ്ങളിലൂടെയും മരുഭൂമിയിലൂടെയും കടന്നുപോകുന്ന റോഡ്, സൗദി അതിര്‍ത്തിയുള്ള എംപ്റ്റി ക്വാര്‍ട്ടറില്‍ എത്തിച്ചേരുന്നു. ലോകത്തെ ഏറ്റവും വലിയ തൊട്ടുതൊട്ടുള്ള മണല്‍ക്കൂനകളും മരൂഭൂമിയും എംപ്റ്റി ക്വാര്‍ട്ടറിലെതാണ്. പുതിയ റോഡ് വന്നതോടെ ഒമാന്‍-സൗദി വ്യാപാര-ചരക്കുകളുടെ തോത് വര്‍ധിപ്പിക്കും. ഉംറ ഉള്‍പ്പടെ ആവശ്യങ്ങള്‍ക്കായി റോഡ് മാര്‍ഗം സൗദിയിലേക്കു പോകുന്നവര്‍ വര്‍ധിക്കും. നേരത്തെ യുഎഇ വഴിയാണ് ആളുകള്‍ കരമാര്‍ഗം സൗദിയിലേക്കു സഞ്ചരിച്ചിരുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല