1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2021

സ്വന്തം ലേഖകൻ: ലോകത്തെ ആദ്യ പേപ്പര്‍ രഹിത ഭരണകൂടമെന്ന നേട്ടം ദുബായ്ക്ക് സ്വന്തം. എല്ലാ ഭരണകൂട സേവനങ്ങളും പ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ ആക്കി മാറ്റുന്നതിന്റെ ഭാഗമായി 2018ല്‍ ആരംഭിച്ച ദുബായ് പേപ്പര്‍ലെസ് സ്ട്രാറ്റജി അതിന്റെ ലക്ഷ്യം കൈവരിച്ചതായി ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഡിജിറ്റല്‍വത്കരണം നടപ്പിലാക്കാനുള്ള ദുബായുടെ യാത്രയില്‍ പുതിയ അധ്യായത്തിന് ഇതോടെ തുടക്കം കുറിച്ചിരിക്കുകയാണെന്നും ശെയ്ഖ് ഹംദാന്‍ അഭിപ്രായപ്പെട്ടു. സര്‍ഗാത്മകതയെയും പുതിയ കണ്ടെത്തലുകളെയും കൂട്ടുപിടിച്ച് ഭാവിയിലേക്കുള്ള യാത്രയിലാണ് ദുബായ്. 2021നു ശേഷം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അതിന്റെ സേവനം ആവശ്യമുള്ള ഉപഭോക്താവിനും പേപ്പര്‍ ഉപയോഗിക്കേണ്ടി വരാത്ത ദുബായിയെ കുറിച്ചുള്ള ഒരു സ്വപ്നമായിരുന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നാലു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചതെന്നും അത് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

പേപ്പര്‍ രഹിത ഭരണകൂടമെന്ന വലിയ നേട്ടം കൈവരിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭരണാധികാരികള്‍ മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ദുബായ് കിരീടാവകാശി പറഞ്ഞു. ഇതിലൂടെ ഡിജിറ്റല്‍വത്കരണ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായി ദുബായ് ഭരണകൂടം മാറിക്കഴിഞ്ഞിരിക്കുയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനങ്ങളും മത്സരക്ഷമതയും മെച്ചപ്പെടുത്തുന്നതോടൊപ്പം ഉപഭോക്തൃ സംത്യപ്തി വര്‍ധിപ്പിക്കുക കൂടി ചെയ്യുന്ന പേപ്പര്‍ രഹിത നേട്ടം കൈവരിക്കാന്‍ ദുബായ് ജനത വലിയ തോതില്‍ വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബായ് പേപ്പര്‍ലെസ്സ് സ്ട്രാറ്റജിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിലൂടെ ഇതിനകം 33.6 കോടി പേപ്പറുകളുടെ ഉപയോഗം കുറയ്ക്കാനായി. ഇതുവഴി 1.3 ബില്യണ്‍ ദിര്‍ഹം ലാഭിക്കാന്‍ സാധിച്ചുവെന്നു മാത്രമല്ല, ദുബായ് ഭരണകൂടത്തിലെ 14 ദശലക്ഷം തൊഴില്‍ മണിക്കൂറുകള്‍ ലാഭിക്കാനും കഴിഞ്ഞുവെന്നും ശെയ്ഖ് ഹംദാന്‍ അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ ദുബായിയുടെ ഡിജിറ്റല്‍ ജീവിതം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

സര്‍ക്കാര്‍ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ദുബായ്നൗ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 12 മേഖലകളിലായി 130 ലേറെ സ്മാര്‍ട്ട് സേവനങ്ങളാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കി വരുന്നത്. വരും കാലങ്ങളില്‍ ഡിജിറ്റല്‍വത്കരണത്തിന്റെ കൂടുതല്‍ മികച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും ശെയ്ഖ് ഹംദാനെ ഉദ്ധരിച്ച് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

2018ല്‍ ആരംഭിച്ച ദുബായ് പേപ്പര്‍ലെസ് സ്ട്രാറ്റജി അഞ്ച് ഘട്ടങ്ങളിലായാണ് നടപ്പിലാക്കിയത്. ഓരോ ഘട്ടത്തിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിശ്ചിത ശതമാനം ഡിജിറ്റല്‍വത്കരണം നടപ്പിലാക്കാനായിരുന്നു പദ്ധതി. അഞ്ചാം ഘട്ടം പൂര്‍ത്തിയായതോടെ ദുബായിലെ എല്ലാ 45 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പേപ്പര്‍ രഹിത പദ്ധതി പൂര്‍ണതോതില്‍ നടപ്പിലാക്കാനായി. 10,500 വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ 1800ലേറെ ഡിജിറ്റല്‍ സേവനങ്ങളാണ് ഇതുവഴി പേപ്പര്‍ രഹിതമാക്കി മാറ്റിയത്.

ഇതിനായി വിവിധ വകുപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ വിവിധ സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും വിവരങ്ങളും പരസ്പം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഒരുക്കാന്‍ സാധിച്ചു. ആദ്യഘട്ടത്തില്‍ ആറ് സ്ഥാപനങ്ങളിലായി 72.5 ദശലക്ഷം പേപ്പര്‍ ഷീറ്റുകളുടെ ഉപയോഗം കുറയ്ക്കനായി. 2020 ജൂണിലാണ് അവസാനത്തെ ഘട്ടത്തിന് തുടക്കമായത്. അവസാനമായി ഖത്തര്‍ ചേംബറും ദുബായ് ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റിയും കൂടി പേപ്പര്‍ലെസ് ആയതോടെ പദ്ധതി സമ്പൂര്‍ണമാവുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.