സ്വന്തം ലേഖകൻ: റമസാനിൽ ദുബായിലെ സ്കൂൾ പ്രവർത്തന സമയം അഞ്ചു മണിക്കൂറിൽ കൂടരുതെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു. യഥാർഥ സമയം നിർണയിക്കാനും അത് കെഡിഎച്ച്എയ്ക്ക് സമർപ്പിക്കാനും മാതാപിതാക്കളുമായി കൂടിയാലോചന നടത്തുമെന്നു ചില സ്കൂൾ അധികൃതർ പറഞ്ഞു. ചില സ്കൂളുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.45 മുതൽ 12.45 വരെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, വെള്ളിയാഴ്ചകളിൽ സാധാരണ സ്കൂൾ സമയം തന്നെയായിരിക്കും.
അതിനിടെ യുഎഇയിലെ 28 സര്‍ക്കാര്‍ സ്കൂളുകളുടെ നടത്തിപ്പ് താല്കാലികമായി സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ തീരുമാനം. മന്ത്രിസഭ യോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ സ്കൂളുകള്‍ നടത്തിപ്പിനായി സ്വകാര്യ മേഖളയ്ക്ക് വിട്ടുനല്‍കുക. നേരത്തെ പ്രഖ്യാപിച്ച അല്‍ അജ്യാല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്ന് ശെയ്ഖ് മുഹമ്മദ് അറിയിച്ചു.
സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതല്‍ മികച്ച വിദ്യാഭ്യാസത്തിന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവസരം നല്കുന്ന പദ്ധതിയാണ് അജ്യാല്‍. പ്രാദേശിക, അന്താരാഷ്ട്ര പാഠ്യ പദ്ധതികളെ സംയോജിപ്പിക്കുന്നതിലൂടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ ഇതുവഴി അവസരം ഒരുങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതി നടപ്പിലാകുന്നതോടെ സ്വകാര്യ മേഖലയിലെ വിദഗ്ദരുടെ സേവനം സര്‍ക്കാര്‍ സ്കൂള്‍ കുട്ടികള്‍ക്കും ലഭ്യമാകും. വര്‍ഷത്തില്‍ 10 സ്കൂളുകള്‍ എന്ന രീതിയിലായിരിക്കും തുറക്കുക. വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്ക്കാരത്തിന്റെ ഭാഗമായി കൂടിയാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല