1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2024

സ്വന്തം ലേഖകൻ: യുഎഇയിലെ ആദ്യ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ.) പ്രവർത്തനാനുമതി നൽകി. പരമ്പരാഗത വിമാന റൺവേകളില്ലാതെ പറക്കുന്ന വാഹനങ്ങളുടെ ലംബമായ ടേക്ക്ഓഫിനും ലാൻഡിംഗിനുമാണ് വെർട്ടിപോർട്ട് ഉപയോഗിക്കുന്നത്. പാസഞ്ചർ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ്, ബാറ്ററി ചാർജ്ജിംഗ് എന്നിവയുടെ കേന്ദ്രമായും ഇവ പ്രവർത്തിക്കുന്നു.

വെർട്ടിപോർട്ടിന് അംഗീകാരം ലഭിച്ചത് യുഎഇയുടെ നൂതന ഗതാഗത രംഗത്തെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും ഗതാഗത വ്യവസായത്തിൽ സ്വയംഭരണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നതായാണ് വിലയിരുത്തപ്പെടുന്നത്. അബൂദബിയെയും ദുബായിയെയും ബന്ധിപ്പിക്കാൻ വിഭാവനം ചെയ്ത എയർ ടാക്‌സി സർവീസ് പോലെ പറക്കുന്ന ഗതാഗത വാഹനങ്ങളുടെ പ്രവർത്തനവും അവയുടെ ടേക്ക് ഓഫും ലാൻഡിംഗും സുഗമമാക്കുന്നതിന് ഇത് സഹായിക്കും.

അബൂദബി ഇൻവെസ്റ്റ്മെന്റ് ഓഫീസി (എഡിഐഒ)ന്റെയും എമിറേറ്റിന്റെ സ്മാർട്ട് & ഓട്ടോണമസ് വെഹിക്കിൾ ഇൻഡസ്ട്രി (SAVI) ക്ലസ്റ്ററിന്റെയും പിന്തുണയോടെ നടന്ന ഡ്രിഫ്റ്റ് എക്‌സ് (DRIFTx ) ചടങ്ങിലാണ് വെർട്ടിപോർട്ട് പ്രഖ്യാപനം നടത്തിയത്. സ്വയംഭരണ ഗതാഗത രംഗത്തെ കേന്ദ്രബിന്ദുവായി വെർട്ടിപോർട്ട് പ്രവർത്തിക്കും.

ജി.സി.എ.എ.യും യുഎഇ.യുടെ ഗതാഗത, സാങ്കേതിക മേഖലകളിലെ പ്രധാന പങ്കാളികളും തമ്മിലുള്ള സഹകരണത്തിലൂടെയാണ് വെർട്ടിപോർട്ട് സാധ്യമായിരിക്കുന്നത്. 2023 മാർച്ചിൽ ജി.സി.എ.എ. അവതരിപ്പിച്ച വെർട്ടിപോർട്ടുകളെക്കുറിച്ചുള്ള ദേശീയ റെഗുലേഷനില്ലാതെ ഈ നാഴികക്കല്ല് കൈവരിക്കാനാകുമായിരുന്നില്ല. വെർട്ടിപോർട്ടലിനായി ലോകത്തിൽ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ട റെഗുലേഷനായിരുന്നിത്.

‘ഈ നേട്ടം യുഎഇയിലെ നൂതന എയർ മൊബിലിറ്റി ത്വരിതപ്പെടുത്തുന്നതിനുള്ള ജിസിഎഎയുടെ പ്രതിബദ്ധതയും തെളിയിക്കുന്നു. ദേശീയ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുന്നതിലും വെർട്ടിപോർട്ടുകളുടെ സുരക്ഷിതത്വത്തിന് അടിത്തറയിടുന്നതിലുമുള്ള ഞങ്ങളുടെ സജീവ സമീപനത്തെ ഇത് അടിവരയിടുന്നു.

നഗര അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള കാര്യക്ഷമമായ സംയോജനത്തെയും ചൂണ്ടിക്കാട്ടുന്നു. നൂതന എയർ മൊബിലിറ്റിയുടെ മുഴുവൻ സാധ്യതകളും തുറക്കാനും ഗതാഗത വ്യവസായത്തിൽ നവീകരണത്തെ പ്രോത്സാഹിപ്പിക്കാനുമുള്ള ആദ്യപടിയുമാണിത്’ ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.