1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2012

കഴിഞ്ഞദിവസം ഇപ്‌സ് വിച്ചിലെ ഒരു എടിഎം കേടായതിനെ തുടര്‍ന്ന് പണം എടുക്കാന്‍ ചെന്നവര്‍ക്കൊക്കെ ഇരട്ടി പണം നല്‍കാന്‍ തുടങ്ങി. സംഗതി പരസ്യമായതോടെ പണമെടുക്കാന്‍ എടിഎമ്മിനു മുന്നില്‍ കനത്ത തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ആദ്യം ആര് പണമെടുക്കണമെന്ന തര്‍ക്കം തുടങ്ങിയതിനെ തുടര്‍ന്ന് പോലീസ് രംഗത്തെത്തുകയും തുടര്‍ന്ന് മെഷീന് പോലീസ് കാവലേര്‍പ്പെടുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഏതെങ്കിലും ഒരു എടിഎം അധികം പണം നല്‍കുന്നുണ്ടെന്ന് കണ്ട് വണ്ടി വിളിച്ച് അവിടേക്ക് പോകാന്‍ വരട്ടെ. അതിന് പിന്നില്‍ മറ്റ് ചില പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

നിങ്ങള്‍ നിങ്ങളുടെ പണം തന്നെ മോഷ്ടിക്കുന്നു
ഓരോ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്ന തുകകള്‍ സംബന്ധിച്ച് ബാങ്കിന് കൃത്യമായ വിവരമുണ്ടായിരിക്കും. ഓരോ എടിഎമ്മില്‍ നിന്നും ആരൊക്കെ ഏതൊക്കെ അക്കൗണ്ടില്‍ നിന്ന് എത്ര തുക വീതം പിന്‍വലിച്ചിട്ടുണ്ടെന്ന് ബാങ്കിന് അറിയാന്‍ സാധിക്കും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ആരൊക്കെ നിയമവിധേയമല്ലാത്ത പണം പിന്‍വലിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ ബാങ്കിന് കഴിയും. ഇതു വഴി അനധികൃതമായി പിന്‍വലിച്ച പണം തിരിച്ചടയ്ക്കാന്‍ ബാങ്കിന് നിങ്ങളോട് ആവശ്യപ്പെടാം. ഇതൊടൊപ്പം അംഗീകരിക്കാത്ത ഓവര്‍ഡ്രാഫ്റ്റ് എടുത്തതിന് ബാങ്ക് ഭീമമായ പിഴ ചുമത്തുകയും ചെയ്യാം. എടിഎമ്മിന്റെ അബദ്ധങ്ങള്‍ മൂലം നിങ്ങളുടെ കാശ് തന്നെയാണ് നഷ്ടപ്പെടുന്നതെന്ന് ചുരുക്കം.

അധിക തുക ലഭിച്ചാല്‍
നിങ്ങള്‍ 20 പൗണ്ട് എടുക്കാനായി എടിഎമ്മില്‍ ചെല്ലുമ്പോല്‍ രണ്ട് പത്ത് പൗണ്ടിന്റെ നോട്ടുകള്‍ ലഭിക്കേണ്ടതിന് പകരം രണ്ട് 20 പൗണ്ട് നോട്ടുകളാണ് ലഭിക്കുന്നതെങ്കില്‍ എന്ത് ചെയ്യണം. രണ്ട് കാര്യങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിക്കുന്നത്. 1. എടിഎമ്മിലെ പത്തിന്റെ നോട്ട് നിറയ്‌ക്കേണ്ടിടത്ത് 20ന്റെ നോട്ടുകള്‍ അബദ്ധത്തില്‍ നിറയ്ക്കുന്നത്. ഇംഗ്ലീഷ് നിയമം അനുസരിച്ച് നിങ്ങള്‍ക്ക് കുറച്ച് പണം അബദ്ധത്തില്‍ ലഭിക്കുകയും അത് നിങ്ങളുടെ പണമല്ലന്ന് ഉറച്ച് വിശ്വാസമുണ്ടെങ്കിലും അത് തെറ്റായ മനസ്സോടെ മോഷ്ടിച്ചതല്ലെങ്കിലും നിങ്ങള്‍ക്കെതിരേ സിവിലും ക്രിമിനലുമായ കുറ്റം ചുമത്താവുന്നതാണ്.
അതായത് നിങ്ങള്‍ 20 പൗണ്ട് ആവശ്യപ്പെടുമ്പോള്‍ സാങ്കേതിക പിഴവ് കാരണം 40 പൗണ്ട് ലഭിച്ചാല്‍ തന്നെ അധികമായി കിട്ടിയ 20 പൗണ്ട് സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. അത് ബാങ്കിന് തന്നെ മടക്കികൊടുക്കേണ്ടതുണ്ട്. ഇനി നിങ്ങള്‍ 20 പൗണ്ട് ആവശ്യപ്പെടുകയും 40 പൗണ്ട് എടിഎം നിങ്ങള്‍ക്ക് നല്‍കുകയും ആ നാല്‍പത് പൗണ്ടും നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് കുറയ്ക്കുകയും ചെയ്യുകയാണങ്കില്‍ അധികമായി ലഭിച്ച പണം നിങ്ങളുടേത് തന്നെയാണ്. ബാങ്കിനോ നിങ്ങള്‍ക്കോ യാതൊരു നഷ്ടവും സംഭവിക്കുന്നില്ല. പണം എടിഎമ്മിന്റെ തകരാറ് മൂലം ലഭിക്കുന്നതാണ് എന്നറിഞ്ഞുകൊണ്ട് നിങ്ങള്‍ പണം എടുക്കാന്‍ ശ്രമിക്കുകയാണങ്കില്‍ അത് ധാര്‍മ്മികവും നിയമപരവുമായി തെറ്റാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ പരസ്യമായി കുറ്റം ചെയ്യുകയുമാണ്.
ഇത്തരത്തില്‍ ഭാഗ്യം അന്വേഷിച്ച് എടിഎമ്മിലെത്തുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കിന് അധികാരമുണ്ട്. ബാങ്കിന്റെ അബദ്ധമാണ് ഇത്തരമൊരു സംഭവത്തിന് കാരണമാകുന്നതെങ്കില്‍ അധികമായി ലഭിക്കുന്ന തുക എഴുതിതളളുകയാണ് ബ്രട്ടീഷ് ബാങ്കുകളുടെ നടപടി. 2003ല്‍ മനപൂര്‍വ്വം എടിഎം വഴി തട്ടിപ്പ് നടത്തിയ മൂന്ന് പേരെ കോടതി ശിക്ഷിച്ചിരുന്നു. പ്ലാസ്റ്റിക് കാര്‍ഡും പിന്‍ നമ്പരും ഉപയോഗിച്ച് 850,000 പൗണ്ട് പിന്‍വലിച്ചതിനായിരുന്നു ഇവരെ ശിക്ഷിച്ചത്.

ആവശ്യപ്പെട്ടതിലും കുറവ് കാശ് ലഭിച്ചാല്‍
എടിഎമ്മില്‍ നിങ്ങള്‍ ആവശ്യപ്പെട്ടതിലും കുറവ് കാശാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ എന്ത് ചെയ്യണം. അതായത് നിങ്ങള്‍ നാല്പത് പൗണ്ട് ആവശ്യപ്പെടുമ്പോള്‍ 20 പൗണ്ട് മാത്രമാണ് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് കുറവ് രേഖപ്പെടുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്നില്ല. എന്നാല്‍ നാല്പത് പൗണ്ടും കുറയ്ക്കുകയും 20 പൗണ്ട് മാത്രമേ ലഭിക്കുകയും ചെയ്തുളളുവെങ്കില്‍ ബാക്കി വരുന്ന 20 പൗണ്ട് തിരികെ തരാന്‍ ബാങ്ക് ബാധ്യസ്ഥമാണ്.
നിങ്ങള്‍ കളളം പറയുകയല്ലന്ന് തെളിയിക്കാനായി എടിഎമ്മിന്റെ ഒരു ഫോട്ടോ നിങ്ങളുടെ ഫോണിലെ ക്യാമറയില്‍ പകര്‍ത്തുന്നത് നന്നായിരിക്കും. ഇതൊടൊപ്പം മറ്റ് തെളിവുകള്‍ കൂടി ചേര്‍ത്ത് ബാങ്കിന് സമര്‍പ്പിക്കാം.
ബാങ്ക് നിങ്ങളുടെ ആവശ്യം അംഗീകരിക്കാതിരുന്നാല്‍ ഇന്‍ഡിപെന്‍ഡന്റ് ഫിനാന്‍ഷ്യല്‍ ഓംബുഡ്‌സ്മാന്‍ സര്‍വ്വീസില്‍ നിന്ന് നിങ്ങള്‍ക്ക് ബാങ്കിനെതിരേ ഒരു ഡെഡ്‌ലോക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാം. നിങ്ങളുടെ ആവശ്യം ശരിയും ന്യായവുമാണന്ന് തെളിയിക്കാനായാല്‍ നിങ്ങളുടെ നഷ്ടം നികത്താന്‍ ഓംബുഡ്‌സ്മാന് ഉത്തരവിടാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.