സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ജമാഅത്തെ നേതാവ് മോത്തിയുര്‍ റഹ്മന്‍ നിസാമിയെ തൂക്കിലേറ്റി. 1971 ല്‍ പാകിസ്താനുമായി നടന്ന ബംഗ്ലാദേശ് സ്വതന്ത്ര്യ സമരത്തില്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് ശിക്ഷ. നേരത്തെ മോത്തിയൂറിന്റെ വധശിക്ഷ ബംഗ്ലാദേശ് സുപ്രീം കോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ധാക്കയിലെ സെന്‍ട്രല്‍ ജയിലില്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 12.10 നാണ് മോത്തിയുറിനെ തുക്കിലേറ്റിയതെന്ന് നിയമമന്ത്രി അനിസുള്‍ ഹഖ് വ്യക്തമാക്കി.
പാക്ക് സൈന്യത്തിനൊപ്പം ചേര്‍ന്ന് 1971 ലെ വിമോചന യുദ്ധകാലത്ത് രാജ്യത്ത് കൊലപാതങ്ങളും ബലാത്സംഗങ്ങളും നടത്തിയെന്നാണ് മോത്തിയുറിന് എതിരായ കുറ്റം. ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്‌ലാമിക പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ അധ്യക്ഷനായിരുന്നു നിസാമി.
വധശിക്ഷക്ക് ഇളവ് നല്‍കണമെന്ന ആവശ്യവുമായി മോത്തിയുര്‍ നിസാമി പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു. മോത്തിയുറിനെ തൂക്കിലേറ്റുന്നതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്ലക്കാര്‍ഡും മുദ്രാവാക്യങ്ങളുമായി നിരവധിയാളുകള്‍ മോത്തിയുറിനെ മോചിപ്പിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങി.
പ്രതിഷേധത്തെ കണക്കിലെടുത്ത് രാജ്യത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
2013 ഡിസംബറിനു ശേഷം യുദ്ധക്കുറ്റം ചുമത്തി തൂക്കിലേറ്റുന്ന അഞ്ചാമത്തെ നേതാവാണ് നിസാമി. ആഭ്യന്തര യുദ്ധത്തിനിടെയുണ്ടായ മുറിവുകള്‍ ഭേദപ്പെടുത്താന്‍ ഈ നടപടിക്ക് കഴിയുമെന്നാണ് ബംഗ്ലാദേശിന്റെ വാദം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല