1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2012

വനം മന്ത്രി ഗണേഷ് കുമാറും, ചീഫ് വിപ്പ് പിസി ജോര്‍ജ്ജും തമ്മിലുള്ള ഏറ്റുമുട്ടല്‍ യുഡിഎഫില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

മന്ത്രി ഗണേഷ്‌കുമാര്‍ യുഡിഎഫിനെ നിയമസഭയില്‍ അപമാനിച്ചുവെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ആരോപിച്ചു. മന്ത്രി സ്‌പോണ്‍സര്‍ ചെയ്ത അടിയന്തര പ്രമേയമാണ് പ്രതിപക്ഷം നിയമസഭില്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗണേഷ്‌കുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ക്കും, കക്ഷി നേതാക്കള്‍ക്കും പരാതി നല്‍കുമെന്നും ജോര്ജ്ജ് വ്യക്തമാക്കി.

കയ്യേറ്റങ്ങള്‍ സംബന്ധിച്ച കേസുകളില്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം തോല്‍ക്കുകയാണെന്ന വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം.

ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് സ്വകാര്യ വ്യക്തിക്കായി നിലകൊള്ളുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. എന്നാല്‍ നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് സ്വകാര്യ വ്യക്തിക്ക് വിട്ടുകൊടുക്കില്ലെന്ന് വനം മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എംഎല്‍എ എന്ന നിലയല്‍ ചീഫ് വിപ്പിനെ അനുസരിക്കുമെങ്കിലും, മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയെ മാത്രമേ അനുസരിക്കുകയുള്ളൂവെന്നും ഗണേഷ്‌കുമാര്‍വ്യക്തമാക്കി.

ഗണേഷ് കുമാറിന്റെ ഈ പരാമര്‍ശമാണ് മന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്താന്‍ പിസി ജോര്‍ജ്ജിനെ പ്രേരിപ്പിച്ചത്.

സിനിമാക്കാര്‍ മന്ത്രിമാരായി ഭരിക്കാന്‍ വരികയാണോയെന്ന് പിസി ജോര്‍ജ്ജ് ചോദിച്ചു. ഗണേഷ് കുമാര്‍ സഭയില്‍ കളവു പറഞ്ഞുവെന്നും, നെല്ലിയയാമ്പതിയില്‍ ഗണേഷിനുള്ള താല്‍പ്പര്യം ബാലകൃഷ്ണ പിള്ളക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെതിരെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡണ്ടിനും കെ എം മാണിക്കും രേഖാമൂലം പരാതി നല്‍കി. തനിക്കെതിരെ പി സി ജോര്‍ജ്ജ് അസത്യപ്രചരണം നടത്തുന്നതായി പരാതിയില്‍ പറയുന്നു. പി സി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

പി സി ജോര്‍ജ്ജിനെ നിയന്ത്രിക്കണമെന്ന് ടി എന്‍ പ്രതാപന്‍ എഎല്‍എയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.