
സ്വന്തം ലേഖകൻ: മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽനിന്ന് പിഴ നേരിട്ട് ഈടാക്കാൻ നിയമഭേദഗതി വരുന്നു. നിലവിൽ സാംക്രമിക രോഗങ്ങൾക്കെതിരായ പ്രതിരോധ നടപടികൾ അവഗണിച്ചാൽ കേസെടുത്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് നിയമവ്യവസ്ഥ. ഇതിൽ ഭേദഗതിവരുത്തി പിഴ തത്സമയം ഈടാക്കുന്നതിനുള്ള വ്യവസ്ഥ ചേർക്കാനാണ് തീരുമാനം.
പ്രതിരോധ നടപടികൾ അവലോകനം ചെയ്യുന്നതിനുള്ള സമിതി ഇക്കാര്യം അംഗീകരിച്ചതായി മുനിസിപ്പാലിറ്റ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് അഭ്യർഥിച്ചു. നിയന്ത്രണങ്ങൾ പാലിക്കാൻ മടിച്ചാൽ ഇളവുകൾ പിൻവലിക്കുന്നത് ആലോചിക്കേണ്ടിവരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
രാജ്യാന്തര വിമാനത്താവളത്തിൽ നാലാം നമ്പർ ടെർമിനലിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ആഗമന ഹാളിൽ ഒരുസമയത്ത് 60 പേർക്ക് മാത്രമാകും പ്രവേശനം. ആദ്യം വരുന്നവർ ആദ്യം എന്ന രീതിയിലാകും പ്രവേശനം. യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്നവർക്ക് വിമാനം ലാൻഡ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപ് മാത്രമേ ഹാളിൽ പ്രവേശനം അനുവദിക്കൂ.
സ്വീകരിക്കാനെത്തുന്ന കുടുംബാംഗങ്ങളിൽ ഒരാൾക്ക് മാത്രമാകും പ്രവേശനം. യാത്രക്കാർ എത്തുന്ന വിമാനത്തെ സംബന്ധിച്ചുള്ള വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.
റസ്റ്ററൻറുകൾ 24 മണിക്കൂറും പ്രവർത്തിക്കാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. മസാജ് പാർലറുകൾ, മാളുകളിലെ പ്രാർഥനാ മുറികൾ എന്നിവയും പ്രവർത്തിക്കാം. പാർപ്പിട മേഖലകളിലെ കടകൾ രാത്രി 12ന് അടക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല