1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2012

സ്റ്റീഫന്‍ കല്ലടയില്‍

ആധുനിക കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ ക്രൈസ്തവ സ്ഥാപപനങ്ങള്‍ വഹിച്ച പങ്ക് ചില്ലറയല്ല.വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ രംഗത്തും നമുക്കുണ്ടായ മുന്നേറ്റത്തിന് പ്രധാന ക്രെഡിറ്റ്‌ നല്‍കേണ്ടത് ഈ സ്ഥാപനങ്ങള്‍ക്കാണ്,പള്ളിയോട് ചേര്‍ന്ന് നടത്തിയിരുന്ന സ്കൂളിലും ആസ്പത്രിയിലും നാം ദര്‍ശിച്ചിരുന്നത് ആതുര സേവനത്തിന്‍റെ ആള്‍രൂപങ്ങളെയാണ്.ഒരു പക്ഷെ നമ്മളില്‍ പലരിലുമുള്ള വിശ്വാസം ആഴപ്പെടാന്‍ കാരണം ഈ സ്ഥാപനങ്ങളിലെ വൈദികരുടെയും സിസ്റ്റര്‍മാരുടെയും ജീവിത സാക്ഷ്യമായിരുന്നു.ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന ദൈവ വചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറിയിരുന്നത് ഇവരിലൂടെയായിരുന്നു.

പോകെപ്പോകെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു.സേവനത്തിനപ്പുറം ഒരു ബിസിനസ് ആയി പല ക്രൈസ്തവ സ്ഥാപനങ്ങളും മാറിക്കഴിഞ്ഞു.പതിനായിരങ്ങളിലേക്ക് നീളുന്ന ബില്ലുകളും പണക്കാരന് ക്യൂ നില്‍ക്കാതെ ഡോക്ടറെ കാണുവാനുള്ള സൌകര്യങ്ങളും നല്‍കി അടിസ്ഥാന തത്വങ്ങളില്‍ നിന്നും നമ്മുടെ സ്ഥാപനങ്ങള്‍ ഏറെ വ്യതിചലിച്ചു കഴിഞ്ഞു.ഈ ചുവടു മാറലിലും മാറാത്തതായി ഒന്നേയുള്ളൂ…ഡോക്ടര്‍മാര്‍ ഒഴികെയുള്ള ജീവനക്കാര്‍ക്ക്‌ നല്‍കുന്ന ശമ്പളം

വി. യാക്കോബ് ശ്ലീഹാ എഴുതിയ ലേഖനം അഞ്ചാം അദ്ധ്യായം, നാലാം വാക്യത്തില്‍ ഇപ്രകാരം പറയുന്നു: ‘‘നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച് വേലക്കാര്‍ക്ക് കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു.കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ കര്‍ണ്ണപുടങ്ങളില്‍ എത്തിയിരിക്കുന്നു’.’

നിയമാവര്‍ത്തന പുസ്തകം ഇരുപത്തിനാലാം അധ്യായം,പതിനാലാം വാക്യത്തില്‍ ഇപപ്രകാരം എഴുതിയിരിക്കുന്നു ‘’അഗതിയും ദരിദ്രനുമായ കൂലിക്കാരന്‍, അവന്‍ നിന്‍റെ സഹോദരനോ നിന്‍റെ നാട്ടിലെ പട്ടണങ്ങളിലൊന്നില്‍ വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്.അവന്‍റെ കൂലി അന്നന്ന് സൂര്യനസ്തമിക്കുന്നതിനുമുന്പ് കൊടുക്കണം.

വ്യവസായവല്‍ക്കരണത്തിന്‍റെ പാത സ്വയം ഏറ്റെടുത്ത സഭയും സഭാനേതാക്കന്മാരും മുകളില്‍ കൊടുത്തിരിക്കുന്ന വചന ഭാഗങ്ങള്‍ വായിച്ചിട്ടുണ്ടോ ആവോ? അതോ മന:പൂര്‍വ്വം ഇങ്ങനെ ഒരു ഭാഗം വി. ബൈബിളില്‍ ഇല്ലെന്ന് നടിക്കുകയാണോ?.

ആശുപത്രികളില്‍ തൊഴിലാളി യൂണിയനുകള്‍ രൂപീകരിക്കപ്പെടുന്നതിലും ഇടതുപക്ഷ പാര്‍ട്ടികള്‍ നഴ്സുമാരെ ആകര്‍ഷിക്കുന്നതിലും ഒരു ബഹുമാന്യ വൈദികന്‍ ആശങ്ക പ്രകടിപ്പിക്കുന്നതായി ഒരു വാര്‍ത്ത ഈയിടെ കണ്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജന്മിത്വത്തിന്‍റെ നിന്നും അടിമത്ത്വത്തില്‍ ചൂഷണങ്ങളില്‍ നിന്നും മോചനം നേടാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി സംഘടിച്ചിരുന്നു. അന്ന് ഉണ്ടായിരുന്ന അടിമത്ത്വവും ചൂഷണങ്ങ ളുമായിരുന്നു ജനങ്ങളെ
വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ട രാക്കിയത്. എന്നാല്‍ ഇന്ന് സഭാനേതാക്കളില്‍ നിന്നും സഭാസ്ഥാപനങ്ങളില്‍ നിന്നും നീതി ലഭിക്കാനായി ജനങ്ങള്‍ അണിചേരുന്ന കാഴ്ചയാണ് എല്ലായിടങ്ങളിലും കാണപെടുന്നത്. ഇങ്ങനെ യുള്ള കൂട്ടായ്മകളിലൂടെ കുഞ്ഞാടുകള്‍ കൂട്ടം തെറ്റി മറ്റു ആലകളിലോ മറ്റു പ്രസ്ഥാനങ്ങളിലോ എത്തപ്പെടുന്നു. പണ്ടേതോ രാഷ്ട്രീയ നേതാവ്‌ അഭിസംബോധന ചെയ്തത് പോലെ ഒരു പ്രത്യേക തരംജീവി എന്ന് ഇടയന്മാരെ നോക്കി വിളിച്ചാല്‍ കുഞ്ഞാടുകളെ കുറ്റം പറയാമോ?

‘മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് ‘ എന്ന വാക്കില്‍ തന്നെ വ്യക്തമാണ് മനുഷ്യന് അപ്പവും വേണം ജീവിക്കാന്‍ എന്ന് . ശ്രേഷ്ടന്മാരെ; നിങ്ങളോട് സൌജന്യമല്ലല്ലോ ഈ കുഞ്ഞാടുകള്‍ ഇരക്കുന്നത്, അവര്‍ ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം മാത്രമല്ലെ!. ദില്ലിയിലും മുംബയിലും ഉള്ള സ്വകാര്യ ആശുപത്രികളില്‍ നിങ്ങള്‍ നല്‍കുന്ന അതേ സേവനം അതേ നിരക്കില്‍ നിങ്ങളെക്കാള്‍ മികവോടെ നല്‍കുമ്പോള്‍, ഇവിടുത്തെ നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തില്‍ മാത്രം എന്തെ ഇത്ര അന്തരം സംഭവിക്കുന്നു?. കേരളത്തിന്‍റെയും കേരളത്തിലെ സഭകളുടെയും വളര്‍ച്ചക്ക് നേഴ്സുമാര്‍ നല്‍കുന്ന സംഭാവനകളെ തിരിച്ചറിയാന്‍ പറ്റാത്തവിധം അന്ധരാണോ നിങ്ങള്‍?.സ്കൂളിനും ആശുപത്രിക്കും പള്ളിക്കുമൊക്കെ വേണ്ടി പിരിവിന് കൈ നീട്ടുമ്പോള്‍ അവരിലും കാണും നിങ്ങളാല്‍ ചൂഷണം ചെയ്യപെട്ട പാവം കുറെ നേഴ്സുമാര്‍. അന്ന് അവരുടെ നാവിന്‍തുമ്പില്‍ നിന്ന് നിങ്ങള്‍ കേള്‍ക്കാന്‍ പോകുന്ന വാക്കുകള്‍ക്ക് നിങ്ങളെ ദഹിപ്പിക്കാനുള്ള ശക്ത്തിയുണ്ടാവും.

തങ്കമോതിരം നല്‍കാമെന്ന് പ്രലോഭിച്ച് സഭക്ക് കൂടുതല്‍ അംഗങ്ങളെ സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്യുന്ന സഭാനേതൃത്വത്തോടും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളോടും ഒരു ചോദ്യം: നാലാമതും അഞ്ചാമതുമോക്കെയായി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് ഞങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണ്, ഈ കുഞ്ഞുങ്ങളില്‍ ഒരാള്‍ക്കെങ്കിലും സഭ നടത്തുന്ന പ്രൊഫഷണല്‍ കോളേജുകളില്‍ സൌജന്യമായി വിദ്യാഭ്യാസം നല്‍കാമെന്ന് ചങ്കില്‍ കൈവെച്ച് ഉറപ്പ് തരാന്‍ കഴിയുമോ?.യു കെയില്‍ ആണ് പഠിക്കുന്നതെങ്കില്‍ പതിനായിരങ്ങള്‍ വരുന്ന യൂണിവേഴ്സിറ്റി ഫീസും മറ്റു ചിലവുകളും വഹിക്കാന്‍ ഒരു മാര്‍ഗം പറഞ്ഞു തരാമോ ? അല്ലങ്കില്‍ അപ്പനും അമ്മയും ജോലിക്ക് പോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കാനായി സൌജന്യമായി ഒരു സംവിധാനം സൃഷ്ടിക്കാന്‍ സാധിക്കുമോ? ഇതൊന്നും സാധ്യമല്ലെങ്കില്‍ ഈ കുഞ്ഞാടുകള്‍ ഇങ്ങനെ അങ്ങ് ജീവിച്ചോട്ടെ എന്ന് കരുതരുതോ? സഭയില്‍ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ നെട്ടോട്ടമിടുന്ന ഈ കാലത്ത് നിലവില്‍ ഉള്ള അംഗങ്ങള്‍ കൈവിട്ടുപോകാതെയിരിക്കാന്‍ മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചു കൊള്ളുക

പ്രിയ നേതൃത്വമേ: മനുഷ്യന്‍ എന്നും ഒരാള്‍ അല്ലങ്കില്‍ മറ്റൊരാളില്‍ നിന്ന് ചൂഷണത്തിന് ഇരയായികൊണ്ടിരിക്കുന്നവരാണ്‌. നിങ്ങള്‍ മനസ്സ് വെച്ചാല്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകാന്‍ സാധിക്കും. ആദ്യം ന്യായമായ ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കി, മറ്റുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ മനസ്സ് മാറ്റാന്‍ നിങ്ങളെ കൊണ്ട് കഴിഞ്ഞാല്‍ അവിടെയും വിജയശ്രീളിതരായി നില്‍ക്കുന്നത് നിങ്ങള്‍ മാത്രമായിരിക്കും. പണ്ട് കാലങ്ങളില്‍ നിങ്ങള്‍ നല്‍കിയിരുന്ന സേവനങ്ങളുടെ മാധുര്യം രുചിച്ചറിഞ്ഞ ഞങ്ങള്‍ക്ക്, നിങ്ങളിലുണ്ടായിരിക്കുന്ന മാറ്റത്തെ, കച്ചവട മനോഭാവത്ത വളരെ വേദനയോടെ മാത്രമേ നോക്കികാണാന്‍ സാധിക്കുന്നുള്ളൂ. ഇതിനു മാറ്റം വരുത്തേണ്ട കടമ നിങ്ങള്ക്ക് മാത്രമുള്ളതാണ്. സഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ നിങ്ങള്ക്ക് സാധിക്കുന്നില്ലങ്കില്‍ ഉടന്‍ തന്നെ ഈ കുഞ്ഞാടുകളെ മറ്റു ചിലരുടെ ആലകളില്‍ നിങ്ങള്‍ കാണും.

മുകളില്‍ കൊടുത്തിരിക്കുന്ന വചന ഭാഗങ്ങള്‍ അനുസരിക്കാന്‍ കടപെട്ടവരാണ് സഭാനേതൃത്വവും സഭാംഗങ്ങളും . ഇതനുസരിക്കാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ഒരുപക്ഷെ ഇടയന്മാര്‍ക്ക് മുന്‍പേ സ്വര്‍ഗരാജ്യത്ത് സ്ഥാനം നേടുന്നത് കുഞ്ഞാടുകള്‍ ആയിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.