സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ ജര്‍മനിയിലെ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഡ്യൂസല്ഡോര്ഫിൻ നഗരത്തിനു സമീപമുള്ള ഒരു ഫ്ളാറ്റില്‍ അഞ്ചു കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരെ സ്വന്തം അമ്മയാണു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോളിംഗെന്‍ നഗരത്തിലെ ഹാസെല്‍ഡെല്‍ പ്രദേശത്തെ ഒരു സ്വകാര്യ അപ്പാര്‍ട്ട്മെന്റിലാണ് കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ജര്‍മനിയെ നടുക്കിയ സംഭവം ഉണ്ടായത്.
ഒന്ന്, രണ്ട്, മൂന്ന്, ആറ്, എട്ട് എന്നീ പ്രായമുള്ള കുട്ടികളെയാണു പെറ്റമ്മ വകവരുത്തിയത്. അവരില്‍ മൂന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സംഭവം നടത്തിയശേഷം 27 കാരിയായ അമ്മ ട്രെയിനിനു മുന്നില്‍ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. പ്രതിയായ യുവതി ഇപ്പോള്‍ പൊലീസ് കസ്ററഡിയിലാണ്.
കുട്ടികളുടെ മുത്തശ്ശിയാണ് മകള്‍ അഞ്ച് മക്കളെ കൊന്നിട്ടുണ്ടെന്നും സ്വയം മരിക്കാനുള്ള ഉദ്ദേശ്യത്തോടെ മറ്റൊരു കുട്ടിയുമായി പോയതായും പൊലീസിനെ വിളിച്ച് അറിയിച്ചത്.
അമ്മ 35 കിലോമീറ്റര്‍ അകലെയുള്ള ഡ്യൂസ്സല്‍ഡോര്‍ഫിലെ പ്രധാന സ്റ്റേഷനില്‍ ചെന്നാണു ട്രെയിനിനു മുന്നില്‍ ചാടിയതെന്ന് തുടർന്ന് കണ്ടെത്തി.
യുവതിയുടെ 11 വയസ്സുള്ള മകനെ പരുക്കേല്‍ക്കാതെ കണ്ടെത്തി രക്ഷപെടുത്തിയെന്നും അഗ്നിശമന വകുപ്പ് വക്താവ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലം ഇപ്പോഴും അജ്ഞാതമാണ്. അമ്മയാണ് കുറ്റം ചെയ്തതെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്റെ ദുരൂഹത അനേഷിച്ചുവരികയാണെന്നു പൊലീസ് വക്താവ് സ്റെറഫാന്‍ വിയാന്‍ഡ് പറഞ്ഞു.
അതേസമയം, സംഭവത്തിന്റെ പിന്നാമ്പുറം അന്വേഷിച്ചു വരികയാണന്ന് നോര്‍ത്ത് റൈന്വെസ്ററ്ഫാലിയന് ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റ്യൂള്‍ പറഞ്ഞു. പൊലീസ് ഫൊറന്‍സിക് സംഘം സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 60 കിലോമീറ്റര്‍ അകലെ താമസിക്കുന്ന കുട്ടികളുടെ മുത്തശ്ശി വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി സര്‍വീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല