സ്വന്തം ലേഖകന്‍: ചരക്കു സേവനനികുതി (ജിഎസ്ടി) തര്‍ക്കത്തില്‍ സമവായം, ഒറ്റ വിപണി ജൂലൈ ഒന്നു മുതല്‍. പശ്ചിമബംഗാള്‍ മാത്രമാണ് എതിര്‍ത്തുനില്‍ക്കുന്നത്. ജിഎസ്ടി നടപ്പാക്കല്‍ ജൂലൈയിലേക്കു നീളുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി പറഞ്ഞു.സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിലാണ് ധാരണയായത്.
ഒന്നരക്കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവ് ഉള്ളവരുടെ നികുതി കാര്യങ്ങള്‍ ആരു നോക്കണം എന്ന തര്‍ക്കത്തിനും പരിഹാരമായി. 90 ശതമാനംപേര്‍ സംസ്ഥാന നിയന്ത്രണത്തിലും 10 ശതമാനം പേര്‍ കേന്ദ്ര നിയന്ത്രണത്തിലും വരും. ഒരാള്‍ക്കും ഇരട്ടനിയന്ത്രണം ഉണ്ടാകില്ല.
ഒന്നരക്കോടിരൂപയ്ക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ളവരില്‍ 50 ശതമാനം സംസ്ഥാന പരിധിയിലും 50 ശതമാനം കേന്ദ്ര പരിധിയിലുമാകും. സംസ്ഥാ നാന്തര വ്യാപാരത്തിനുള്ള ഐ ജിഎസ്ടി കേന്ദ്രം പിരിക്കും.
തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ (22.22 കിലോമീറ്റര്‍) അകലെവരെയുള്ള പ്രദേശത്തു നടക്കുന്ന ഇടപാടുകള്‍ക്ക് സംസ്ഥാനങ്ങള്‍തന്നെ നികുതി പിരിക്കും. ആ പ്രദേശം കേന്ദ്രത്തിന്റേതാണെന്നും കീഴ്‌വഴക്ക പ്രകാരം നികുതിപിരിവ് സംസ്ഥാനങ്ങള്‍ക്കു തുടരാമെന്നുമാണ് ജയ്റ്റ്‌ലി പറഞ്ഞത്.ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗം ഫെബ്രുവരി 18നാണ്. അതിനകം വിവിധ നിയമങ്ങളുടെ അവസാന കരട് തയാറാകും.
പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസമാണ് ചര്‍ച്ചകളില്‍ കീറാമുട്ടിയായത്. ജിഎസ്ടി കരടിന് അംഗീകാരം ലഭിക്കണമെങ്കില്‍ യോഗത്തിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അംഗീകാരം ലഭിച്ചാല്‍ കരട് നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സമിതിയുടെ അടുത്തയോഗം ഫെബ്രുവരി 18നു നടക്കും.
എല്ലാ നികുതികളും പങ്കിടുന്നത് അതിന്റെ മൂല്യനിര്‍ണയവും അതുപിരിക്കുന്ന സംവിധാനവും പരിഗണിച്ചായിരിക്കുമെന്ന് ജെയ്റ്റ്‌ലി അറിയിച്ചു. സംസ്ഥാന അന്തര്‍ സംസ്ഥാന ജിഎസ്ടി പിരിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കും. ഇനിയും തര്‍ക്കം നിലനില്‍ക്കുന്ന വിഷയങ്ങളില്‍ അടുത്ത യോഗത്തില്‍ ധാരണയിലെത്തും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല