സ്വന്തം ലേഖകൻ: കഴിഞ്ഞ ഏഴു മാസമായി ജനാധിപത്യ പ്രക്ഷോഭത്തിൽ തിളച്ചുമറിയുകയാണ് ഹോങ്കോങ്. ജൂണിൽ തുടങ്ങിയ പ്രക്ഷോഭം ഹോങ്കോങിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും തുടരുകയാണ്. ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യവുമായി ശനിയാഴ്ച ഷോപ്പിങ് മാളുകൾക്കു മുൻപിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ചെനീസ് വ്യാപാരികളോട് ഹോങ്കോങ് വിടുക എന്നതായിരുന്നു പ്രതിഷേധവുമായെത്തിയവരുടെ ആവശ്യം .
ഹോങ്കോങ്ങിലെ പ്രധാന നഗരമായ ഷിയാങ് ഷുയിലെ ഷോപ്പിങ് മാളുകൾക്കു മുൻപിൽ അരങ്ങേറിയ പ്രക്ഷോഭം സാമ്പത്തിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പ്രക്ഷോഭത്തിനിടെ കടകളിൽ ഓറഞ്ച് ടേപ്പുകൾ ചുറ്റിയെങ്കിലും കച്ചവടം സാധാരണ ഗതിയിൽ തന്നെ മുന്നോട്ടു പോയി.
കുറ്റവാളി കൈമാറ്റ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ജൂണിൽ ഹോങ്കോങ്ങിൽ തുടങ്ങിയ ചൈന വിരുദ്ധ പ്രക്ഷോഭമാണ് പിന്നീട് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യത്തിലേക്കു വഴിമാറിയത്.
പ്രക്ഷോഭത്തെ തുടർന്ന് കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് പാർലമെന്റ് പിൻവലിച്ചെങ്കിലും ജനാധിപത്യവാദികളുടെ അഞ്ച് അവകാശങ്ങളിൽ ഒന്നു മാത്രമാണിതെന്നതിനാൽ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.
കൃത്യമായ വിൽപ്പന നികുതിയില്ലാതെയും യഥാർഥ ഉൽപ്പന്നങ്ങൾ വേണമെന്ന ആവശ്യവും ഇല്ലാതെ സാധനങ്ങൾ വാങ്ങുന്ന ചൈനീസ് വ്യാപാരികൾക്ക് പ്രധാന ഭൂപ്രദേശത്ത് പുനർവിൽപ്പന നടത്താനുള്ള സ്ഥലമാണ് ഹോങ്കോങ്. ജൂണിൽ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടിയതും ഷിയാങ് ഷുയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല