തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന് വെടിയേറ്റസംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സംഭവത്തില്‍ ആര്‍.പി.എഫ് കോണ്‍സ്റ്റബിളിനെതിരെ അലക്ഷ്യമായി ആയുധം കൈകാര്യംചെയ്തതിന് റെയില്‍വേ പൊലീസ് കേസെടുത്തു. വെടിയേറ്റ മനാഫ് സുഖംപ്രാപിച്ചുവരികയാണെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ആര്‍.പി.എഫ് കോണ്‍സ്റ്റബിളിന്റെ വീഴ്ചയെക്കുറിച്ച് അസി. കമീഷണര്‍ ജ്ഞാനശേഖര്‍ അന്വേഷിക്കും.
കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് റെയില്‍വേ സ്റ്റേഷനിലെ ആര്‍.പി.എഫ് ഗാര്‍ഡ്റൂമിന് മുന്നിലൂടെ കടന്നുപോയ യൂനിവേഴ്സിറ്റി ജീവനക്കാരന്‍ മനാഫിന് വെടിയേറ്റത്. കോണ്‍സ്റ്റബിള്‍ യശക്കിഅപ്പന്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് ആര്‍.പി.എഫിന്റെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു.
കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മനാഫിനെ വെള്ളിയാഴ്ച അര്‍ധരാത്രി അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയയില്‍ മനാഫിന്റെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്താനായില്ല. ശരീരത്തില്‍ കൊണ്ട വെടിയുണ്ട പുറത്തേക്ക് പോയതായാണ് നിഗമനം. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ല. ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണവിഭാഗത്തിലെ വെന്റിലേറ്ററിലാണ് മനാഫിപ്പോള്‍. ഞായറാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അതിനിടെ വെടിയേറ്റ മനാഫിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന കാര്യം അദ്ദേഹത്തിന്റെ ഭാര്യയും സ്ഥിരീകരിച്ചു. മനാഫിന് വെടിയേറ്റ സംഭവത്തില്‍ റെയില്‍വേക്കെതിരെയാണ് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയിലാണ് കമീഷന്റെ നടപടി. ആഗസ്റ്റ് എട്ടിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍വേ ഡിവിഷനല്‍ മാനേജരോടും ആര്‍.പി.എഫ് കമീഷണറോടും കമീഷന്‍ നിര്‍ദേശിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല