1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2015

സ്വന്തം ലേഖകന്‍: അഫ്ഗാന്‍ താലിബാനില്‍ പാളയത്തില്‍ പട, സംഘടന ഇരു വിഭാഗങ്ങളായി പിരിഞ്ഞ് തമ്മില്‍ത്തല്ലി ഇല്ലാതാകുമെന്ന് റിപ്പോര്‍ട്ട്, ഒപ്പം ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനവും ശക്തമാകുന്നു. താലിബാന്‍ എന്ന ഭീകര സംഘടന അതിന്റെ നാശത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മരണത്തിന് ശേഷം താലിബാന്‍ രണ്ടായി പിളര്‍ന്നിരുന്നു.

താലിബാനും താലിബാനില്‍ നിന്ന് വേര്‍പെട്ട തീവ്രവാദ സംഘടനയും തമ്മില്‍ ശക്തമായ ഏറ്റമുട്ടലാണ് നടക്കുന്നത്. ഈ നില തുടര്‍ന്നാല്‍ രണ്ട് താലിബാന്‍ സംഘടനകളും തമ്മില്‍ത്തല്ലി ഇല്ലാതാകുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസം താലിബാനും വിമത വിഭാഗവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 80 പേരാണ് കൊല്ലപ്പെട്ടത്. ആഭ്യന്തര കലഹം മൂലം താലിബാനുമായുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ സമാധാന ചര്‍ച്ചകളും താളംതെറ്റിയിട്ടുണ്ട്.

താലിബാനുള്ളില്‍ തന്നെ വിമതര്‍ ശക്തമാകുന്നത് മുല്ല ഒമറിന്റെ മരണ ശേഷമാണ്. മുല്ല ഒമറിന് ശേഷം അദ്ദേഹത്തിന്റെ അനുയായിയായ മുല്ല അക്തര്‍ മന്‍സൂറിനെ താലിബാന്‍ നേതാവാക്കി. ഇതിനെ എതിര്‍ത്ത ഒരു വിഭാഗം മുല്ല മുഹമ്മദ് റസൂല്‍ അഖൂന്ദിനെ നേതാവാക്കി. ഈ രണ്ട് വിഭാഗങ്ങളും തമ്മിലാണ് പോര്.

താലിബാന്‍ ശക്തി കേന്ദ്രമായ സാബൂളിലാണ് ഇരു വിഭാഗങ്ങളും ഏറ്റമുട്ടന്നത്. താലിബാന്‍, താലിബാന്‍ വിമത പക്ഷങ്ങളുടെ ഏറ്റമുട്ടല്‍ ഇരു പക്ഷങ്ങളുടേയും നാശത്തിന് കാരണമാകുമെന്ന് മുതിര്‍ന്ന താലിബാന്‍ നേതാവ് മുല്ല മന്‍സൂര്‍ പറയുന്നു.

മാത്രമല്ല വിമത താലിബാന്‍ ഗ്രൂപ്പിന് ഐസിസുമായി ബന്ധമുണ്ട്. താലിബാനും ഐസിസും തമ്മില്‍ ഏറ്റമുട്ടല്‍ ഉണ്ടെങ്കിലും വിമത ഗ്രൂപ്പുമായി ഐസിസിന് നല്ല ബന്ധമാണ്. ഉസ്ബക്ക് തീവ്രവാദികളുടെ പിന്തുണയും വിമത പക്ഷത്തിനാണ്. അടുത്തിടെ അഫ്ഗാനില്‍ വര്‍ദ്ധിച്ചുവരുന്ന തലയറുത്ത് വധശിക്ഷ നടപ്പാക്കുന്ന രീതി വിമത വിഭാഗത്തിടയില്‍ ഐസിസിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിന് തെളിവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.