അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മെഡിക്കല്‍-പിജി സീറ്റ് നിഷേധിക്കുന്നതായി പരാതി.
പ്രവേശനം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ തലേദിവസം മാത്രം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് സെന്ററില്‍ എത്തിച്ചേരാനാവുന്നില്ല. ഇങ്ങനെ ഒഴിവ് വരുന്ന സീറ്റുകളില്‍ മാനേജ്‌മെന്റുകള്‍ക്ക് സ്വന്തമായി പ്രവേശനം നടത്താനും വിദ്യാഭ്യാസ കച്ചവടം നടത്താനും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സൗകര്യമൊരുക്കുന്നുവെന്നാണ് ആക്ഷേപം.
പീഡിയാട്രിക്‌സ്, ഗൈനകോളജി വിഭാഗത്തില്‍ സ്വകാര്യ കോളജില്‍ പ്രവേശനം നേടാന്‍ 50 ലക്ഷം വരെ തലവരിപ്പണം നല്‍കണം. മെറിറ്റില്‍ അപേക്ഷകരില്ലെങ്കില്‍ സീറ്റ് മാനേജ്‌മെന്റുകള്‍ക്ക് സ്വന്തമാകും. ഇത്തരത്തില്‍ നിരവധി സീറ്റുകളാണ് മുടന്തന്‍ ന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ഡി എം ഇ നിഷേധിച്ചിട്ടുള്ളത്.
മെഡിക്കല്‍ പി ജി വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റില്‍ ആരംഭിച്ചിട്ടുള്ള പ്രതിഷേധ ഫോറത്തിലെ ചര്‍ച്ചകള്‍ പ്രശ്‌നത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുന്നു. പ്രവേശനം സംബന്ധിച്ച നോട്ടിഫിക്കേഷന്‍ യഥാസമയം സൈറ്റില്‍ പ്രസിദ്ധീകരിക്കാതെ വിദ്യാര്‍ത്ഥികളെ കുഴപ്പിക്കുന്നു.കൗണ്‍സിലിംഗിന്റെ തലേന്നു മാത്രം നോട്ടിഫിക്കേഷന്‍ ഇടുന്നത് കാരണം കാസര്‍ഗോഡു മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗിന് സമയത്തെത്താനാകുന്നില്ല. അപേക്ഷകരെത്താത്ത ഈ സീറ്റുകളും മാനേജ്‌മെന്റുകള്‍ സ്വന്തമാക്കുന്നു.
ഈ സീറ്റു കച്ചവടം അവസാനിപ്പിക്കാന്‍ നടപടികള്‍ ഒണ്‍ലൈന്‍ വഴിയാക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല