1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2021

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുകെ മലയാളി സാഹിത്യ പ്രേമികളുടെ അഭിമാനമായ, സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന മലയാളം ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ – മാഗസിൻ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാർക്കൊപ്പം യു കെ മലയാളികളുടെ തെരഞ്ഞെടുക്കപെട്ട രചനകളും ഈ ലക്കത്തിന്റെ മാറ്റുകൂട്ടുന്നു. പ്രസിദ്ധീകരണത്തിന്റെ എഴുപതാം ലക്കം എന്ന പ്രത്യേകതയും ഫെബ്രുവരി ലക്കത്തിന് സ്വന്തം.

കേരളം സാഹിത്യ അവാർഡ് ജേതാവ് എസ് ഹരീഷിന്റെ മുഖചിത്രവുമായാണ് ഫെബ്രുവരി ലക്കം വായനക്കാരിലേക്ക് എത്തുന്നത്. ഇന്ത്യയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ ഉയർന്നു വരുന്ന ശക്തികൾക്ക് കേരളത്തിലെ ജനങ്ങൾ ഇനിയും പൂർണ്ണമായും കീഴ്‌പ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ അവാർഡ് എന്ന് എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് പരാമർശിക്കുന്നു. സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത ഒരു വാക്കും ഒരു വാചകവും എടുത്തു നോവലിന്റെ പ്രസിദ്ധീകരണത്തെ തടഞ്ഞ ഫാസിസ്റ്റു ശക്തികൾക്ക് ലഭിച്ച പ്രഹരമാണ് ഈ അവാർഡ് എന്ന് എഡിറ്റോറിയൽ തുടർന്ന് പറയുന്നു.

മലയാളത്തിന്റെ പ്രിയ കവി സച്ചിദാന്ദൻ രചിച്ച “അമ്മൂമ്മ” എന്ന കവിത ഈ ലക്കത്തിലെ മൂല്യവത്തായ രചനകളിൽ ഒന്നാണ്. പുതിയ വിദ്യാഭാസ നയവും അവയൊരുക്കുന്ന അവരസരങ്ങളെക്കുറിച്ചും വിശദമായി വിവരിക്കുകയാണ് മുരളി തുമ്മാരുകുടി “പുതിയ വിദ്യാഭാസ നയം : സ്കൂൾ വിദ്യാഭ്യാസത്തിലെ മാറ്റങ്ങളും കേരളത്തിന്റെ അവസരങ്ങളും” എന്ന ലേഖനത്തിൽ.

ഇന്ത്യക്കാരനായ വന്യ ജീവി ഫോട്ടോഗ്രാഫർ ടി എൻ എ പെരുമാളിനെ അനുസ്മരിക്കുന്ന ആർ ഗോപാലകൃഷ്ണന്റെ “ഓർമ്മ” വ്യത്യസ്തവും കൗതുകകരവുമായ ഒരു രചനയാണ്‌. മലയാള സിനിമാഗാനങ്ങളിലെ രസകരങ്ങളായ ചില പദങ്ങളെ അടിസ്ഥാനമാക്കി രവി മേനോൻ എഴുതിയ “പാട്ടിലെ പിടി തരാത്ത വാക്കുകൾ” എന്ന ലേഖനം രസകരമായ പാട്ടോർമ്മകൾ വായനക്കാർക്ക് നൽകുന്നു.

യു കെ യിലെ നോട്ടിംഗ്ഹാമിൽ താമസിക്കുന്ന ദീപ ദാസ് രചിച്ച “മരിക്കാത്ത പ്രണയം” വളരെ മനോഹരമായ കവിതയാണ്. സിരാജ് ശാരംഗപാണിയുടെ “സത്യം” എന്ന കവിതയും ഈ ലക്കത്തിലെ കവിതാ വിഭാഗത്തെ ആകർഷകമാക്കുന്നു. ജോസഫ് പടന്നമാക്കലിന്റെ “ഇന്ത്യയും പഞ്ചവത്സര പദ്ധതികളും” എന്ന ലേഖനം ലളിതമായ ആഖ്യാന ശൈലികൊണ്ടും വിഷയത്തിലുള്ള ആധികാരികതകൊണ്ടും ശ്രദ്ധേയമാകുന്നു.

രാജു പി കെ കോടനാട് എഴുതിയ “മൗനം”, എ എൻ സാബു വിന്റെ “ആറ് സെൻറും വിത്തു തേങ്ങകളും” , ശ്രീകല മേനോൻ രചിച്ച “ഡോണ്ട് വറി അമ്മ” എന്നീ കഥകളും ജ്വാലയുടെ പ്ലാറ്റിനം ജൂബിലി പതിപ്പിന്റെ പേജുകളെ സമ്പന്നമാക്കുന്നു. യോർക്ക്ഷെയറിലെ ഹള്ളിൽ താമസിക്കുന്ന പന്ത്രണ്ടു വയസ്സുകാരി മരിയ രാജു വരച്ച മനോഹരങ്ങളായ ചിത്രങ്ങളും ഈ ലക്കത്തിൽ ചേർത്തിരിക്കുന്നു. ജ്വാല ഇ – മാഗസിൻ ഫെബ്രുവരി ലക്കം കൊടുത്തിരിക്കുന്ന ലിങ്കിൽ വായിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.