1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2012

മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇനി കെ.പി.എ മജീദ് മാത്രമായിരിക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഇ.ടി. മുഹമ്മദ് ബഷീറിനെ മാറ്റി പാര്‍ട്ടിയുടെ അഞ്ചംഗ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ ഫോര്‍മുല. കോഴിക്കോട് സി.എച്ച് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായി തുടരും.
കഴിഞ്ഞ വര്‍ഷം ജൂലൈ അഞ്ചിന് ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബഷീറിനെ കൂടാതെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ കെ.പി.എ മജീദിനെ കൂടി ജനറല്‍ സെക്രട്ടറിയായി സമവായമുണ്ടാക്കിയത്. എംഎല്‍എയും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കെ.പി.എ. മജീദിനെയും ഇ.ടി. മുഹമ്മദ് ബഷീറിനെയും ജനറല്‍ സെക്രട്ടറിമാരാക്കിയത്.
എം.പി സ്ഥാനത്തിരിക്കുന്നതിനാല്‍ മുഴുവന്‍ കാര്യങ്ങളും ശ്രദ്ധിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇ.ടി മുഹമ്മദ് ബഷീറിനൊപ്പം കെ.പി.എ മജീദിനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് അന്ന് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സമവായമെന്ന നിലയിലാണ് രണ്ട് ജനറല്‍ സെക്രട്ടറിമാരെ തിരഞ്ഞെടുത്തതെന്നാണ് അന്ന് പുറത്തുവന്ന വിവരം. ബഷീറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടിലായിരുന്നു അന്ന് തന്നെ കുഞ്ഞാലിക്കുട്ടി പക്ഷം.
പുതിയ സാഹചര്യത്തില്‍ സെക്രട്ടറിയായി ഒരാളെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളുവെന്ന് മനസ്സിലാക്കിയ ഇ.ടി മുഹമ്മദ് ബഷീര്‍ നേരത്തെ തന്നെ സെക്രട്ടറി സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചിരുന്നു. മുന്‍ രാജ്യസഭാംഗം പി.വി. അബ്ദുള്‍ വഹാബ് അടക്കം അഞ്ച് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. പി.കെ.കെ ബാവയാണ് ട്രഷറര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.