ലാവലിന്‍ കരാറില്‍ മുന്‍ വൈദ്യുതിമന്ത്രിമാരായ സിപിഎംസംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ എന്നിവര്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സിബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ ഹര്‍ജികളില്‍ തിരുവനന്തപുരം സിബിഐ കോടതി തിങ്കളാഴ്ച വാദംകേള്‍ക്കവെയാണ് പിണറായിയും കാര്‍ത്തികേയനും കരാറില്‍ ഒരു സാമ്പത്തികനേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയത്.
ഇടപാടില്‍ പിണറായി വിജയന് കോഴ നല്‍കുന്നത് നേരില്‍ കണ്ടെന്ന് സാക്ഷിമൊഴി നല്‍കിയ ദീപക് കുമാര്‍ പറയുന്നത് നുണയാണെന്നും സിബിഐയുടെ റിപ്പോര്‍ട്ടിലുണ്ട്.നാലുതവണ ദീപക്കുമാറിന്റെ മൊഴി എടുത്തു. ഓരോതവണയും ഇയാള്‍ പരസ്പരവിരുദ്ധമായാണ് മൊഴി നല്‍കിയത്. രണ്ടുകോടി രൂപ ബാഗില്‍ നല്‍കിയെന്ന ദീപക്കുമാറിന്റെ മൊഴി കള്ളക്കഥയാണ്. പിന്നെ തുക മാറ്റിപ്പറഞ്ഞുകൊണ്ടിരുന്നു. പിണറായി വിജയന് നല്‍കാന്‍ തുക എടുത്തുവെന്ന് ദീപക്കുമാര്‍ പറഞ്ഞ ബാങ്കില്‍നിന്ന് ആരും ഈ തീയതികളില്‍ ഇങ്ങനെയൊരു തുക പിന്‍വലിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അന്വേഷണങ്ങളിലും ഇടക്കാല കോടതിവിധികളിലും ഹര്‍ജിക്കാരന്‍ ആഗ്രഹിക്കുന്ന രൂപത്തിലല്ല കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മനസ്സിലാക്കുമ്പോള്‍ അത് മറികടക്കാന്‍ പുതിയ സാക്ഷികളെ സൃഷ്ടിയ്ക്കുകയാണ്. പ്രമാദമായ കേസുകള്‍ വരുമ്പോള്‍ വിധി അനുകൂലമാക്കാനും കേസുകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനും കേസുമായി ബന്ധമില്ലാത്ത നിരവധി ഹര്‍ജിക്കാര്‍ ഇറങ്ങിത്തിരിക്കുകയാണ്്. െ്രെകം നന്ദകുമാറിന്റെയും മറ്റു ചിലരുടെയും ഹര്‍ജികള്‍ സമാനമാണെന്നും സിബിഐ പ്രോസിക്യൂട്ടര്‍ എസ് അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി.
കേസ് വിചാരണയെ ബോധപൂര്‍വം തടസ്സപ്പെടുത്താനാണിത്. ഇത് പുതിയ പ്രവണതയായി വളര്‍ന്നുവരികയാണെന്നും സിബിഐ കുറ്റപ്പെടുത്തി. സിബിഐയുടെ ഈ വാദത്തോട് കോടതിയും യോജിച്ചു. മറ്റു പല കേസുകളിലും ഇതുതന്നെയാണ് നടക്കുന്നതെന്നും ജഡ്ജി ടി എസ് പി മൂസത് നിരീക്ഷിച്ചു. കേസില്‍ 14ന് വാദം തുടരും.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല