സ്വന്തം ലേഖകൻ: ബെംഗളൂരുവില്‍ താമസിക്കുന്ന വിമത എം.എല്‍.എമാരില്‍ ഏഴ് മുതല്‍ 10 എം.എല്‍.എമാര്‍ വരെ മടങ്ങിവരുവാനുള്ള സാധ്യതയേറെയാണെന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇപ്പോഴത്തെ കണക്കൂകൂട്ടല്‍. കര്‍ണാടകത്തിലെത്തിയ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്കനുസരിച്ചാണ് ഈ നിഗമനം.
റിസോര്‍ട്ടില്‍ തങ്ങുന്ന എം.എല്‍.എമാരുമായി ആശയ വിനിമയം നടത്തുന്നുണ്ട്. ഏഴ് മുതല്‍ 10 വരെ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് മടങ്ങിവരും. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നിലവില്‍ സമയം ലഭിക്കും. കുറച്ചു കൂടി ദിവസങ്ങള്‍ കഴിയും ഇക്കാര്യത്തില്‍ വ്യക്തയുണ്ടാവാനെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റ ട്രബിള്‍ ഷൂട്ടര്‍ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് ആലോചന. ബെംഗലൂരുവിലുള്ള എം.എല്‍.എമാരെ ബി.ജെ.പി ബന്ദിയാക്കിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യാഴാഴ്ച ആരോപിച്ചിരുന്നു. ഇവരെ പുറത്തുവിടാന്‍ ബി.ജെ.പി തയ്യാറായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കമല്‍നാഥ് മധ്യപ്രദേശ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. അതേസമയം കോണ്‍ഗ്രസിലെ രണ്ടാമനെ കണ്ടെത്താനുള്ള ശ്രമവും കമല്‍നാഥ് ആരംഭിച്ചിരിക്കുകയാണ്. ഒരേസമയം പാര്‍ട്ടിയെയും വിമത എംഎല്‍എമാരെയും ഒപ്പം നിര്‍ത്താനുള്ള മാസ്റ്റര്‍ ഗെയിമാണ് സിന്ധ്യ പ്രയോഗിക്കുന്നത്. സിന്ധ്യയെ പോലെ അധികാര കൊതിയുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ വിഭാഗത്തിലുണ്ട്. അവരെയാണ് കമല്‍നാഥ് നോട്ടമിടുന്നത്.
പുതിയ വന്‍ ഓഫറുകളാണ് കമല്‍നാഥ് ഇവര്‍ക്ക് മുന്നിലേക്ക് വെച്ച് നീട്ടുന്നത്. ഒരേസമയം കമല്‍നാഥിന്റെയും ദിഗ് വിജയ് സിംഗിന്റെയും പിന്തുണയും ഇവര്‍ക്ക് ലഭിക്കും. അതേസമയം തനിക്ക് ശേഷം മൂന്ന് യുവ നേതാക്കളെ മധ്യപ്രദേശില്‍ ശക്തരായി വാഴിക്കുമെന്ന ഓഫര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്ന് കോണ്‍ഗ്രസ് ക്യാമ്പ് വെളിപ്പെടുത്തി. ദിഗ് വിജയ് സിംഗും കമല്‍നാഥും നേരിട്ടാണ് നീക്കങ്ങളുടെ ചുക്കാൻ പിടിക്കുന്നതെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല