സ്വന്തം ലേഖകൻ: വരുന്ന ശൈത്യകാലത്തും എന്‍എച്ച്എസ് ആശുപത്രികളെ സമ്മര്‍ദത്തില്‍ നിന്നും രക്ഷിക്കാന്‍ കോവിഡ്-സ്‌റ്റൈല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് റിപ്പോര്‍ട്ട്. ജീവിതച്ചെലവുകള്‍ തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ഡിമാന്‍ഡ് ഉയരുന്നത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുകയാണ്.
വിന്ററില്‍ ഹെല്‍ത്ത് സര്‍വീസിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങളോട് സത്യസന്ധമായി സംസാരിക്കേണ്ടതുണ്ടെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാത്യൂ ടെയ്‌ലര്‍ പറയുന്നു. മഹാമാരി കാലത്ത് നടപ്പാക്കിയ നടപടികളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട സമയമാണ്, കാരണം ഇപ്പോള്‍ എന്‍എച്ച്എസ് വലിയ പ്രതിസന്ധിയിലാണ്, അദ്ദേഹം വ്യക്തമാക്കി.
‘കോവിഡ് സമയത്ത് പൊതുജനങ്ങള്‍ വലിയ സംഭാവനകളാണ് നല്‍കിയത്. ടെസ്റ്റ് ചെയ്തു, വീടുകളില്‍ തങ്ങി, മാസ്‌ക് ധരിച്ചു, ആരോഗ്യ മേഖലയിലെ സമ്മര്‍ദം കുറയ്ക്കാന്‍ പല കാര്യങ്ങളും ചെയ്തു. വിന്ററിലേക്ക് പോകുമ്പോള്‍ ഇതേക്കുറിച്ച് വീണ്ടും ചിന്തിക്കണം’, മാത്യൂ ടെയ്‌ലര്‍ വിശദമാക്കി.
ബെഡുകള്‍ ബ്ലോക്കായി കിടക്കുന്നത് എമര്‍ജന്‍സി കെയര്‍ പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് തടസ്സമായി മാറുന്നുവെന്ന് എന്‍എച്ച്എസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 13,500 ബെഡുകളെങ്കിലും ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടേണ്ട രോഗികളാണ് കൈയടക്കി വെച്ചിരിക്കുന്നതെന്നാണ് കണക്ക്. മഹാമാരി കാലത്തിന് മുന്‍പത്തേക്കാള്‍ മൂന്നിരട്ടി ഉയര്‍ന്നതാണ് ഈ ശതമാനം.
ഒരു രാത്രി എന്‍എച്ച്എസില്‍ തങ്ങുന്നതിന് 400 പൗണ്ടോളം വേണ്ടിവരുമെന്നതിനാല്‍ ഏഴില്‍ ഒരാള്‍ വീതം അനാവശ്യമായി ബെഡ് ഉപയോഗിക്കുമ്പോള്‍ ദിവസേന ഹെല്‍ത്ത് സര്‍വീസിനു 5.5 മില്ല്യണ്‍ പൗണ്ട് ആണ് നഷ്ടം വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല