1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2012

സംഭാവനകളിലൂടെയും കൂപ്പണ്‍ വഴിയും രാജ്യത്തെ രാഷ് ട്രീയപാര്‍ട്ടികള്‍ കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് വാരിക്കൂട്ടിയത് 4462 കോടി രൂപയാണ്. അതേസമയം എത്രതുക കൈപ്പറ്റിയെന്ന വിവരമില്ലാത്ത പാര്‍ട്ടികളും രാജ്യത്തുണ്ട്. മധ്യതിരുവിതാംകൂറിന്റെ സ്വന്തമായ കേരള കോണ്‍ഗ്രസും മലബാറിന്റെ തട്ടകത്തിലെ ശക്തിസാന്നിധ്യമായ മുസ്ലിം ലീഗും ഉള്‍പ്പെടുന്നു.
എന്തായാലും കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മുമൊന്നും പിരിവില്‍ പിന്നിലല്ല, ഏറ്റവുംകൂടുതല്‍ പണം സ്വന്തമാക്കിയത് ഭരണകക്ഷിയായ കോണ്‍ഗ്രസാണ്. 2008 കോടിയാണ് കോണ്‍ഗ്രസിന്റെ പോക്കറ്റില്‍ വീണത്. പിന്നില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയുണ്ട് 994 കോടി. ബി.എസ്.പിക്ക് 424 കോടി രൂപ ലഭിച്ചപ്പോള്‍ സി.പി.എമ്മിനും കിട്ടി 417 കോടി. സമാജ്‌വാദി പാര്‍ട്ടിക്ക് 279 കോടിയുണ്ട്. സി.പി.ഐക്ക് ലഭിച്ച സംഭാവന 6.77കോടി. തിരഞ്ഞെടുപ്പ്കമ്മിഷന്‍, ആദായനികുതി വകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകള്‍ പുറത്തുവിട്ടത്. മിക്കരാഷ് ട്രീയപാര്‍ട്ടികളും പണം എവിടെനിന്നു ലഭിച്ചുവെന്നതിന്റെ മുഴുവന്‍ കണക്കും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വന്‍വ്യവസായസ്ഥാപനങ്ങളുടെ കീഴിലുള്ള ട്രസ്റ്റുകളില്‍നിന്നു വാങ്ങിയതിന്റെ കണക്കുണ്ട്. കല്‍ക്കരി കുംഭകോണത്തിപ്പെട്ട വേദാന്ത ഗ്രൂപ്പ് പാര്‍ട്ടികള്‍ക്ക് വന്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരിക്കുന്ന ഒറ്റ സ്ഥാപനം ബിര്‍ള ഗ്രൂപ്പിന്റെ കീഴിലുള്ള ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റാണ്.
200405സാമ്പതിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വരുമാനം 222 കോടി ആയിരുന്നുവെങ്കില്‍ 201011 ല്‍ 307 കോടിയായി. ബി.ജെ.പിയാകട്ടെ 104 കോടിയില്‍ നിന്നും 168 കോടിയിലും ബി.എസ്.പി 4 കോടിയില്‍ നിന്നും 115 കോടിയിലുമെത്തി. കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ ഏറിയ പങ്കും കൂപ്പണ്‍ നല്‍കി സന്പാദിച്ചതാണെങ്കില്‍ ബി.ജെ.പിയുടേത് സംഭാവനയില്‍നിന്നുതന്നെയാണ്.
ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ പാര്‍ട്ടിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവരുടെ പേരുകള്‍ വ്യക്തമാക്കണമെന്നാണ് വ്യവസ്ഥ. 2009 മുതല്‍ 2011 വരെ ബി.എസ്.പിക്ക് ഈ കാലളവില്‍ ലഭിച്ച മൊത്തം സംഭാവന 172 കോടിയാണ്. എന്നാല്‍ ഈ തുകയില്‍ ഒരാള്‍ പോലും 20000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കിയിട്ടില്ലെന്നാണ് ബി.എസ്. പി വെളിപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ സമര്‍പ്പിക്കേണ്ടതുമില്ല. സി.പി.എമ്മിന് സംഭാവനയിനത്തില്‍ ലഭിച്ച 149.85 കോടിയില്‍ ആകെ 1.93 കോടി മാത്രമാണ് 20000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കിയത് വഴി ലഭിച്ചതെന്നാണുള്ളത്. ഈകാലയളവില്‍ കോണ്‍ഗ്രസിന് ലഭിച്ച 774.66 കോടിയില്‍ 573.47 കോടി രൂപ കൂപ്പണ്‍ വഴിയും 111.73 കോടി സംഭാവന വഴിയും 44.11 കോടി പലിശയിനത്തിലും ലഭിച്ചതാണ്. ബി.ജെ.പിക്ക് ലഭിച്ച 426 കോടിയില്‍ 347.7 കോടി സംഭാവന വഴിയും 32.12 കോടി പലിശയിനത്തിലും 29.88 കോടി ആജിവാന്‍ സഹയോഗ് നിധിയിലൂടെയും ലഭിച്ചു. സി.പി.എമ്മിന്റെ 149.85 കോടിയില്‍ 65.84 കോടി ലെവിയായും 64.56 കോടി സംഭാവനയായും 8.5 കോടി ഇലക് ഷന്‍ ഫണ്ടായും കിട്ടിയതാണ്. കണക്ക്‌നല്‍കാത്ത 18 പ്രമുഖ പ്രാദേശിക പാര്‍ട്ടികളില്‍ കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടുന്നു. മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ഇക്കൂട്ടത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.