1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2012

കേന്ദ്ര ഭരണനേതൃത്വത്തിലെ രണ്ടാമനും അടുപ്പക്കാരുടെ ‘പ്രണബ് ദാ’യുമായ പ്രണബ് മുഖര്‍ജി യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. പ്രണബിന്റെ സ്ഥാനാര്‍ഥിത്വം യു.പി.എ. വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള എല്ലാ യുപിഎ ഘടകകക്ഷികളും പ്രണബിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

രാഷ്ട്രപതി സ്ഥാനാര്‍ഥിയെ സംബന്ധിച്ച മമതയുടെ ചാഞ്ചാട്ടം തുടരുന്നതിനിടെ മുലായവും മായാവതിയും പ്രണബിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരുടേയും പിന്തുണ ഉറപ്പായതോടെ 10.98 ലക്ഷത്തില്‍ 5.49 ലക്ഷമെന്ന വോട്ടുമൂല്യം പ്രണബിന് ഉറപ്പായി കഴിഞ്ഞു. ബിജെപി നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനായി പ്രധാനമന്ത്രി നേരിട്ട് അവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കലാം മത്സര രംഗത്തേയ്ക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. മത്സരിക്കാനില്ലെന്ന കലാമിന്റെ തീരുമാനം മമതയ്ക്ക് തിരിച്ചടിയായി.

പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നും യു.പി.എക്കു വേണ്ടെങ്കില്‍ താന്‍ പുറത്തു പോകാമെന്നും പ്രഖ്യാപിച്ച മമത മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമാണു തന്റെ സ്ഥാനാര്‍ഥിയെന്നും അറിയിച്ചിരുന്നു. എന്നാല്‍ മതിയായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തില്‍ മത്സരിക്കേണ്ടന്നാണ് കലാമിന്റെ തീരുമാനം.

അതേസമയം ജയലളിതയും നവീന്‍ പട്‌നായിക്കും പിന്തുണയ്ക്കുന്ന പിഎ സാങ്മ മത്സരത്തില്‍ ഉറച്ചുനില്‍ക്കുമെന്നാണ് അറിയുന്നത്. സാങ്മയെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമം തുടരുന്നുണ്ട്.

വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ പ്രണബിന്റെ പേര് മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസ് ഏകദേശ ധാരണയിലെത്തിയിരുന്നു. മുലായത്തിന്റെ നിലപാട് മാറ്റത്തോടെ കോണ്‍ഗ്രസ് പ്രണബ് തന്നെ മതിയെന്ന് ഉറപ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.