ചാലയില്‍ തിങ്കളാഴ്ച രാത്രി ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒരാള്‍ കൂടി മരിച്ചു. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജനാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. വെള്ളിയാഴ്ച മരിച്ച നിഹയുടെ പിതാവാണ് രാജന്.
അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര് ശനിയാഴ്ച രാവിലെ മരിച്ചിരുന്നു. ചാല ദേവി വിലാസിലെ പ്രസാദ്, ഞാറയ്ക്കല്‍ റമീസ്, ഓമന എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് അപകടം മറ്റൊരാളുടെ ജീവന് കൂടി കവര്‍ന്നെടുത്തത്.
പാചകവാതകവുമായി പോയ ലോറി കണ്ണൂര്‍ ദേശീയപാതയില്‍ ചാല ബൈപ്പാസിനു സമീപം മറിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. റോഡിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ ലോറിയില്‍നിന്ന് വാതകം ചോരുകയും പൊട്ടിത്തെറിയില്‍ കലാശിയ്ക്കുകയുമായിരുന്നു. അപകടത്തില്‍ 40 വീടുകളും 32 സ്ഥാപനങ്ങളും ഒട്ടേറെ വാഹനങ്ങളും അഗ്നിക്കിരയായി.
ടാങ്കര്‍ ലോറി ഡ്രൈവര്‍ കണ്ണയ്യന് വെള്ളിയാഴ്ച കണ്ണൂര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. പാചകവാതകവുമായി വന്ന ടാങ്കര്‍ ലോറി റോഡിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞയുടനെ വരാനിരിക്കുന്ന വലിയ ദുരന്തം മുന്നില്‍ കണ്ട് സമീപത്തുള്ള വീടുകളില്‍ മുന്നറിയിപ്പ് നല്കിയതും, അതുവഴി വന്ന വാഹനങ്ങള്‍ തടഞ്ഞതുമെല്ലാം കണ്ണയ്യന് ആയിരുന്നു.
എന്നാല്‍ ഭാഷാ പ്രശ്നം വിനയായി എന്നാണ് കണ്ണയ്യന് പൊലീസിനോട് പറഞ്ഞത്. താന്‍ പറഞ്ഞത് ആര്‍ക്കും മനസ്സിലായില്ല. അമിത വേഗതയില്‍ വന്ന ഒരു മീന്‍ ലോറി ടാങ്കറിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നും കണ്ണയ്യന്റെ മൊഴിയില്‍ പറയുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല