1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 21, 2012

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് ടിപി ചന്ദ്രശേഖരനെ വധിച്ചവരാണെന്ന് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ ഞാന്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞുവെന്നാണ് ചിലര്‍ പറയുന്നത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുദിവസം ഞാന്‍ ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതിനെതിരെയും വിമര്‍ശനമുണ്ടായി. ടിപിയുടെ വൃദ്ധയായ അമ്മയുടേയും ഭാര്യയുടേയും മകന്റേയും ദുഖത്തില്‍ പങ്കുചേരാനാണ് ഞാന്‍ പോയത്. അത് ഒരു കമ്മ്യൂണിസ്റ്റുകാരന്‍ കാണിക്കേണ്ട മാന്യതയാണെന്നും വിഎസ് പറഞ്ഞു.

താന്‍ ഒഞ്ചിയത്ത് പോയതാണോ അതോ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതാണോ പാര്‍ട്ടിയ്ക്ക് പ്രതിസന്ധിയായതെന്ന് പരിശോധിക്കണമെന്നും വിഎസ് പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സമിതി യോഗത്തില്‍ മറുപടി പറയവേയാണ് വിഎസ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്രകമ്മിറ്റി എന്നീ ഘടകങ്ങളിലുള്ളവര്‍ സംസ്ഥാനസമിതി യോഗങ്ങളില്‍ സാധാരണ പ്രസംഗിക്കാറില്ല. എന്നാല്‍ തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രസംഗിക്കാനുള്ള അവസരം വേണമെന്ന് വിഎസ് കേന്ദ്ര നേതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രനേതാക്കളുടെ അനുമതിയോടെയായിരുന്നു വിഎസിന്റെ മറുപടി പ്രസംഗം.

ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചതില്‍ തെറ്റില്ലെന്നും വിഎസ് വിശദീകരിച്ചു. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി യ കാലം മുതല്‍ തന്നെ ചന്ദ്രശേഖരനെ തനിക്ക് അറിയാം. അങ്ങനെ തനിക്ക് വ്യക്തിപരമായി അറിയുന്ന ഒരാളെ ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

പാര്‍ട്ടിവിട്ടവരെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ചത് വിജയന്റെ അഭിപ്രായമാണെന്ന് താന്‍ പറഞ്ഞതും ശരിയാണ്. അതില്‍ സംഘടനാവിരുദ്ധമായി ഒന്നുമില്ല. പാര്‍ട്ടിയോട് അകന്ന് നില്‍ക്കുന്നവരെ തിരിച്ചു പാര്‍ട്ടിയോട് അടുപ്പിക്കണമെന്നത് പാര്‍ട്ടികോണ്‍ഗ്രസിന്റെ തീരുമാനമായിരുന്നുവെന്നും വിഎസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.