1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2012

കൊല്ലപ്പെട്ട നിക്കോള ഹഗ്‌സും ഫിയോണ ബോണും

വീട്ടില്‍ മോഷണശ്രമം നടക്കുന്നു എന്ന് തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി എത്തിയ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരെ അക്രമി വെടിവച്ചും ഗ്രനേഡ് എറിഞ്ഞു കൊലപ്പെടുത്തി. വനിതാ കോണ്‍സ്റ്റബിള്‍മാരായ നിക്കോള ഹഗ്‌സ് (23), ഫിയോണ ബോണ്‍ (32) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരേയും അക്രമിച്ച് കൊലപ്പെടുത്തിയ അക്രമി ഡെയ്ല്‍ ക്രേഗനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.

കൊലയാളി എന്ന് സംശയിക്കുന്ന ഡെയ്ല്‍ ക്രേഗന്‍

ഇരുവരേയും കരുതികൂട്ടി വിളിച്ചുവരുത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന ഉടന്‍ ക്രേഗന്‍ വെടിയുതിര്‍ക്കുകയായിരുന്നു. കുറഞ്ഞത് 13 വെടിയുണ്ടകളെങ്കിലും ഇരുവരുടേയും ശരീരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇരുവര്‍്ക്ക് നേരെ ഗ്രനേഡും എറിഞ്ഞു. ഒറ്റക്കണ്ണനായ ക്രേഗന്‍ (29) ഒരു അച്ഛനേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. പോലീസ് കോണ്‍സ്റ്റബിള്‍മാരെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ഈ വര്‍ഷമാദ്യം ഇയാള്‍ അച്ഛനേയും മകനേയും കൊലപ്പെടുത്തിയത്. കൊല നടത്തി രണ്ട് മണിക്കൂറുകള്‍ക്കുളളില്‍ ഇയാള്‍ മാഞ്ചസ്റ്റര്‍ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.

എന്നാല്‍ കൊലപാതകത്തിന് പ്രേരിപ്പിച്ച കാരണം ഇപ്പോഴും അജ്ഞാതമാണ്. കഴിഞ്ഞ തിങ്കളാഴ്ച ഇയാള്‍ സുഹൃത്തുക്കള്‍ക്കായി ഒരു ഗുഡ്‌ബൈ പാര്‍ട്ടി നടത്തിയിരുന്നു. ഗ്രേറ്റര്‍മാഞ്ചസ്റ്ററിലുളള ഹാറ്റര്‍സ്ളേ എസ്റ്റേറ്റില്‍ ഇയാള്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ഒളിച്ചു താമസിക്കുകയായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെയാണ് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കൊല്ലപ്പെട്ടത്. മൂന്ന് മാസം മുന്‍പ് പോലീസ് പിടിയിലായ ക്രേഗന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ്. തായ്‌ലന്‍ഡില്‍ നിന്നും മടങ്ങി വരവേ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇയാള്‍ പോലീസ് പിടിയിലാകുന്നത്. ബോക്‌സിംഗ് താരമായിരുന്ന മാര്‍ക്ക് ഷോര്‍ട്ടിന്റെ കൊലപാതക കുറ്റത്തിന് ചോദ്യം ചെയ്യാനാണ് പോലീസ് ഇയാളെ കസ്‌റ്റെഡിയില്‍ എടുത്തത്. തുടര്‍ അന്വേഷണത്തിനായി ഇയാളെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ മാര്‍ക്കിന്റെ പിതാവ് ഡേവിസ് കൊല്ലപ്പെട്ട കേസിലും ഇയാള്‍ ആയിരുന്നു പ്രധാന പ്രതി.

രാവിലെ 10.50 ഓടെയാണ് ആബി ഗാര്‍ഡനിലെ ഒരു വീട്ടില്‍ മോഷണ ശ്രമം നടക്കുന്നതായി അടിയന്തിര സന്ദേശം എത്തുന്നത്. സന്ദേശം നല്‍കിയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സന്ദേശത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പോലീസ് കോണ്‍സ്റ്റബിളിന് നേരെ ആയുധധാരിയായ ഇയാള്‍ തുടരെ വെടിവെയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ഫിയോണ ബോള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഹഗ്‌സിനെ അടിയന്തിരമായി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രണ്ടര മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങി. സംഭവത്തിന് ശേഷം ഒരു ബിഎംഡബ്്‌ള്യു കാറില്‍ രക്ഷപെടട് ക്രേഗന്‍ ഉച്ചയ്ക്ക് 12.30ഓടെ ഹൈഡേ പോലീസ് സ്‌റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. രാത്രി വൈകിയും പോലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.