1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2012

പ്രത്യേക ലേഖകന്‍

യുക്‌മ ദേശീയ തെരഞ്ഞെടുപ്പിന് ഒരാഴ്‌ച്ച കൂടി അവശേഷിക്കുമ്പോള്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തി സംഘടന പിടിച്ചെടുക്കാന്‍ വേണ്ടി നിലവിലുള്ള പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് കരുക്കള്‍ നീക്കുന്നതായി വ്യാപകമായ ആക്ഷേപം. കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് സംഘടനയ്ക്കുള്ളില്‍ നടത്തിയ ജനവിരുദ്ധ നടപടികള്‍ കൊണ്ട് അംഗാസോസിയേഷനുകളുടെ കടുത്ത എതിര്‍പ്പ് നേരിട്ടുകൊണ്ടിരിക്കുന്ന പ്രസിഡന്റ് വര്‍ഗീസ് ജോണും ജനറല്‍ സെക്രട്ടറി അബ്രാഹം ലൂക്കോസുമാണ് തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുന്നതിനുള്ള തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. സംഘടനയുടെ നിലവിലുള്ള ഭരണഘടനയ്ക്ക് വിരുദ്ധമായി കാലാവധി നീട്ടിയെടുത്ത് അധികാര സ്ഥാനത്ത് കടിച്ചു തൂങ്ങുന്നതിനായി ഇരുവരും നടത്തിയ ഗൂഢനീക്കങ്ങള്‍ മൂന്നില്‍ രണ്ട് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ രേഖാമൂലം തെരഞ്ഞെടുപ്പ് നടത്തണം എന്ന്‌ ആവശ്യപ്പെട്ടതോടെ പൊളിഞ്ഞു വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് തങ്ങള്‍ക്ക് വീണ്ടും അധികാരത്തിലെത്തുന്നതിന് അംഗ അസോസിയേഷനുകള്‍ എതിരാണെന്ന് മനസ്സിലാക്കിയതോടെ തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കുന്നതിനായി ഇരുവരും ചേര്‍ന്ന് ഇറങ്ങിയിരിക്കുന്നത്.

‘ഞാന്‍ കഴിഞ്ഞാല്‍ പ്രളയം’ എന്ന രീതിയില്‍ താനില്ലെങ്കില്‍ യുക്‌മ അവസാനിക്കും എന്നു സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിച്ചും നടക്കുന്നയാളാണ് ഈ ഭരണസമിതിയുടെ തലപ്പത്ത് ഇരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുള്ളതാണ്. വീണ്ടും തെരഞ്ഞെടുപ്പിലൂടെ ജയം നേടി അധികാരത്തില്‍ വരുന്നത് അസാധ്യമാണെന്ന് മനസ്സിലായതോടെയാണ് അജണ്ട പോലും ഇല്ലാതെ വിളിച്ച ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതിനുള്ള തീരുമാനം എടുത്തത്. ഈ തീരുമാനം അംഗ അസോസിയേഷനുകളെ അറിയിക്കുന്നതിനുള്ള സാമാന്യ മര്യാദ പോലും കാണിക്കാതെ ഒതുക്കത്തില്‍ കാലാവധി നീട്ടിയെടുത്ത് മുന്നോട്ട് പോകുന്നതിനുള്ള പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടേയും നീക്കം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് തടയുകയായിരുന്നു. ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള പതിനഞ്ച്‌ അംഗ എക്‌സിക്യൂട്ടീവില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ട്രഷറര്‍, നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് അംഗം എന്നിവരൊഴികെ മറ്റ്‌ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് ജനാധിപത്യ വിരുദ്ധമായി ഭരണഘടനയെ മറികടന്ന് ഭരണസമിതിയുടെ കാലാവധി നീട്ടിവയ്ക്കുന്ന നടപടിയ്ക്കെതിരേ രംഗത്ത് വന്നു. ഇതിനിടയില്‍ യുക്‌മ തെരഞ്ഞെടുപ്പ് ജനുവരിയിലേയ്ക്ക് മാറ്റി വച്ചു എന്ന രീതിയില്‍ ഒരു വ്യാജ വാര്‍ത്ത യുക്‌മ പ്രസിഡന്റ് തന്റെ അടുപ്പക്കാരനെക്കൊണ്ട് എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയതോടെ അംഗ അസോസിയേഷനുകള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. തുടര്‍ന്ന് അംഗ അസോസിയേഷനുകളുടെ അഭിപ്രായം അറിയുന്നതിന് വേണ്ടി സമര്‍പ്പിക്കുന്ന നിര്‍ദേശം മാത്രമാണിതെന്ന് പറഞ്ഞ് ജനറല്‍ സെക്രട്ടറി വിഷയത്തെ ലഘൂകരിക്കുകയായിരുന്നു.

അടിയന്തരമായി എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം വിളിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ച് അംഗ എക്‌സിക്യൂട്ടീവിലെ പതിനൊന്ന് പേര്‍ ഒപ്പിട്ട് കത്ത് നല്‍കിയതോടെയാണ് കാലാവധി നീട്ടി വയ്ക്കുന്നു എന്ന തീരുമാനത്തില്‍ നിന്നും പിന്മാറുന്നത്. തുടര്‍ന്ന് ആരുടേയും സൗകര്യം ചോദിക്കാതെ യുക്‌മയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രവര്‍ത്തി ദിവസം കാര്‍ഡിഫില്‍ വച്ച് എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം വിളിച്ചു ചേര്‍ത്തു. ആരും യോഗത്തിന് ഉണ്ടാവരുതെന്നാണ് ലക്ഷ്യമിട്ടതെങ്കിലും ആ യോഗത്തില്‍ പോലും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്. തെരഞ്ഞെടുപ്പ് നടത്താന്‍ യോഗം ഫ്രാന്‍സിസ് മാത്യു കവളക്കാട്ട്, അബ്രാഹം ലൂക്കോസ് എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മിഡ്‌ലാന്റ്‌സില്‍ വച്ച് തെരഞ്ഞെടുപ്പ് നടത്താമെന്ന് സമ്മതിച്ച് യോഗം പിരിയുകയും ചെയ്തു.

തെരഞ്ഞെടുപ്പ്‌ സംബന്ധമായ ഒരു കാര്യവും ആലോചിക്കാതെ ഏകപക്ഷീയമായാണ് ജനറല്‍ സെക്രട്ടറി അബ്രാഹം, തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് സഹചുമതലയുള്ള ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് വെളിപ്പെടുത്തി. യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകള്‍ക്ക് എത്തിച്ചേരുന്നതിന് വേണ്ടി സൗകര്യപ്രദമായ ഒരു സ്ഥലത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യം അവഗണിച്ച് സൗത്ത് റീജണില്‍ വച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ നീക്കം നടത്തിയെങ്കിലും അസോസിയേഷനുകള്‍ തയ്യാറാവാതെ വന്നതോടെ ഒടുവില്‍ കേംബ്രിഡ്‌ജില്‍ വച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയിരുന്നു. രാവിലെ പത്ത് മുതല്‍ നടക്കേണ്ട പൊതുയോഗം തങ്ങള്‍ക്ക് എതിരേ ആക്ഷേപം ഉണ്ടാവാതിരിക്കാന്‍ വേണ്ടെന്ന് വച്ച് ജനറല്‍ ബോഡി ഉച്ച തിരിഞ്ഞ് രണ്ട് മുതല്‍ മാത്രമാക്കി ചുരുക്കുകയും ചെയ്തു.

തങ്ങള്‍ തെരഞ്ഞെടുക്കപ്പെടില്ലെന്ന് ഉറപ്പായതോടെ ഇനി പാര്‍ശ്വവര്‍ത്തികളെ ആരെയെങ്കിലും അധികാരത്തിലെത്തിക്കാന്‍ വേണ്ടി ജാനാധിപത്യ പ്രക്രിയ തന്നെ അട്ടിമറിയ്ക്കാന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് ശ്രമിക്കുകയാണത്രെ. ജൂലൈ മാസം 20 മുമ്പായി എല്ലാ അസോസിയേഷനുകളും പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട ജനറല്‍ സെക്രട്ടറി ഫോണ്‍ നമ്പരുകളും ഇ-മെയില്‍ ഐഡികളും ഉള്‍പ്പെടെ എല്ലാവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പില്‍ വോട്ട് അവകാശമുള്ള അംഗങ്ങളുടെ ലിസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മാത്രവുമല്ല ലിസ്റ്റ് പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെട്ട അംഗ അസോസിയേഷനുകളുടെ ഭാരവാഹികളുടെ ഫോണ്‍ പോലും അറ്റന്റ് ചെയ്യുന്നില്ലത്രെ. പേര് വിവരം ഉള്‍പ്പെടുന്ന ലിസ്റ്റ് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടതോടെ തന്റെ ഫോണ്‍ അറ്റന്റ് ചെയ്യാന്‍ പോലും സെക്രട്ടറിയോ പ്രസിഡന്റോ തയ്യാറാവുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഫ്രാന്‍സിസ് മാത്യു പറയുന്നു. ഇരുപതില്പരം അസോസിയേഷനുകള്‍ ഉണ്ടെന്ന് പറയപ്പെടുന്ന സൗത്ത് റീജണില്‍ നിന്നും പത്ത് അസോസിയേഷനുകള്‍ മാത്രമാണ് റീജണല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. എന്നാല്‍ ലിസ്റ്റ് ഇതുവരെ നല്‍കാത്ത അസോസിയേഷനുകളുടെ പേരില്‍ വ്യാജ വോട്ടര്‍മാരെ കൊണ്ടുവരുന്നതിന് വേണ്ടി പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് നടത്തുന്ന നാടകമാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കാതിരിക്കുന്നതെന്ന് കരുതപ്പെടുന്നു.

കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയ സ്വന്തം പ്രവര്‍ത്തനത്തെ പറ്റി തികഞ്ഞ ബോധ്യമുള്ള പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ജനറല്‍ ബോഡിയിലെ ചര്‍ച്ച പോലും ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ തങ്ങളുടെ ഏതെങ്കിലും ആശ്രിതനെ ഭരണമേല്പിക്കണം എന്നാഗ്രഹിച്ചാണ് കരുക്കള്‍ നീക്കുന്നത്. ഇതിനായി ഭരണഘടനാ ഭേദഗതി എന്ന പേരിട്ട് ഒരു ലേഖനം തയ്യാറാക്കി ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള എല്ലാവര്‍ക്കും ഇ-മെയില്‍ അയച്ചിരുന്നു. നിലവിലുള്ള ഭരണഘടനയ്ക്ക് വിരുദ്ധമായ നടപടിയാണിത്. ‘ഭരണഘടനാ ഭേദഗതി’ എന്ന അജണ്ട വച്ച് എക്‌സിക്യുട്ടീവ് കമ്മറ്റി വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് ഏതെല്ലാം വകുപ്പുകളാണ് ഭേദഗതി ചെയ്യേണ്ടതെന്ന് കൃത്യമായി എഴുതിയ ശേഷം മാത്രമേ ജനറല്‍ ബോഡിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ കഴിയൂ എന്നിരിക്കെ ‘ഭരണഘടനഅ ഭേദഗി ചര്‍ച്ച ‘ എന്ന പേരില്‍ നോര്‍ത്ത് വെസ്റ്റില്‍ നിന്നുള്ള ഒരു എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗത്തിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി എല്ലാ അംഗങ്ങള്‍ക്കും ഇ-മെയില്‍ അയച്ചത് തെരഞ്ഞെടുപ്പ് മര്യാദകള്‍ക്ക് വിരുദ്ധമാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന നിലപാടില്‍ പ്രസിഡന്റിനൊപ്പം നിന്ന ഇദ്ദേഹത്തിന് വേണ്ടി തെരഞ്ഞെടുപ്പിലേയ്ക്കായി ശേഖരിച്ചിരിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പരുകളും ഇ-മെയില്‍ ഐ.ഡികളും ജനറല്‍ സെക്രട്ടറി മറിച്ചു നല്‍കി എന്ന ആരോപണവും ശക്തമാണ്.

ജനറല്‍ കൗണ്‍സില്‍ ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ മറച്ചു പിടിക്കുമ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഈ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം അംഗ അസോസിയേഷനുകളിലെ പ്രതിനിധികള്‍ക്ക് മെസേജ് അയയ്ക്കുന്നത് ദുരൂഹമാണ്. മൂന്ന് വര്‍ഷത്തെ തന്റെ പ്രവര്‍ത്തന ഫലമായി ഒരു അസോസിയേഷനെ പോലും തന്റെ റീജണില്‍ നിന്നും ചേര്‍ക്കാന്‍ സാധിക്കാതെ സ്വന്തം അസോസിയേഷനെ രണ്ടായി പിളര്‍ത്തി നാഷണല്‍ കമ്മറ്റിയില്‍ കടിച്ചു തൂങ്ങുന്ന ഇദ്ദേഹം മികച്ച സംഘാടകനാണെന്നാണ് സ്വയം അവകാശപ്പെടുന്നത്. കേംബ്രിഡ്‌ജില്‍ വച്ച് രണ്ടര വര്‍ഷത്തെ കൂടി ആലോചനകള്‍ക്ക് ശേഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ പ്രസിഡന്‍ഷ്യല്‍ അക്കാദമിയില്‍ യുക്‌മ ഭാരവാഹികള്‍ക്ക് പുറമേ എഴുപത് അംഗ അസോസിയേഷനുകളില്‍ നിന്നും പങ്കെടുത്തത് വെറും നാല് പേര്‍ മാത്രമാണെന്നുള്ളത് സംഘാടക മികവിന് തെളിവാണ്. മാഞ്ചസ്റ്ററിന് സമീപമുള്ള പട്ടണത്തില്‍ താമസിക്കുന്ന ‘കത്ത്‌’ എഴുത്തിലൂടെ കുപ്രസിദ്ധനായ ഒരാളും ഇദ്ദേഹത്തിന്റെ പാനലില്‍ മത്സരിക്കുന്നുണ്ടത്രെ. ഇത്തരം ജനവിരുദ്ധര്‍ ചേര്‍ന്ന് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമം യുക്‌മയില്‍ വിലപ്പോവില്ലെന്നുള്ളത് തീര്‍ച്ചയാണ്. എങ്കിലും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ ലിസ്റ്റ് വരെ മറച്ചുവച്ചുള്ള ഇവരുടെ തരംതാഴ്‌ന്ന കളികള്‍ ഏതറ്റം വരെ പോകുമെന്ന് കാത്തിരുന്ന് കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.