1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 32 പേർക്ക് കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിൽ 17 പേർക്കും കണ്ണൂരിൽ 11 പേർക്കും വയനാട് ഇടുക്കി ജില്ലകളിൽ രണ്ടു പേർക്കുവീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. 15 പേർക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 1,56,660 പേരാണ്. വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ 623 പേര്‍ ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 6991 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 6031 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പി.എസ്‌.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു. മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പി.എസ്‍‌.സി അറിയിച്ചിട്ടുണ്ട്.

“കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ സംഘംചേർന്നു തെരുവിൽ ഇറങ്ങി നാട്ടിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. 5178 ക്യാംപുകൾ അതിഥി തൊഴിലാളികൾക്കായി ഇപ്പോൾ പ്രവർത്തിക്കുന്നു. അവർക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോൾ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നാട്ടിലേക്കു പോകണമെന്നായിരുന്നു അവരുടെ ആവശ്യം. ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കാനാണു എല്ലാവരോടും പ്രധാനമന്ത്രി പറഞ്ഞത്.

രാജ്യത്താകെ നടപ്പാകേണ്ട രീതി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഭാഗമായി അണിചേരുകയാണു സർക്കാർ ചെയ്തത്. എല്ലാം മാറ്റിവച്ചുള്ള കൂടിച്ചേരലാണ് പക്ഷേ പായിപ്പാട് ഉണ്ടായത്. ആസൂത്രിതമായ പദ്ധതി ഇതിനു പിന്നിലുണ്ട്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാം. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമിച്ചത്. ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കിയിട്ടുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.

“ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഠിനമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യേണ്ടി വരുന്നത്. സംസ്ഥാനത്താകെ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കും. സായുധസേന എ.ഡി.ജി.പിക്കാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. പോലീസുകാരുടെ ജോലി സമയം, ആരോഗ്യം എന്നിവ എ.ഡി.ജി.പി നിരീക്ഷിക്കും. മുഖാവരണം, കൈയ്യുറ എന്നിവ പോലീസുകാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കും. ഓരോ സാഹചര്യത്തിനും അനുസരിച്ച സ്വീകരിക്കേണ്ട പരിശോധനാ രീതികള്‍ പോലീസുകാരെ എസ്.എം.എസ് വഴി അറിയിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് പലയിടങ്ങളിലും ആളുകള്‍ പുറത്തിറങ്ങിയ സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല,” ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആനകള്‍ക്കുള്ള പട്ട കൊണ്ടുവരാന്‍ സാധിക്കാത്ത പ്രശ്‌നം വലിയ തോതിലുണ്ടെന്നും ഇത് പരിഹരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതുമൂലമുള്ള പ്രശ്‌നങ്ങള്‍ ലോക്ക്ഡൗണ്‍ കാലാവധിക്ക് ശേഷം തീരുമാനിക്കാമെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിർദേശം. അന്താരാഷ്ട്ര പ്രശസ്തമായ ചില സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ടെന്നും വീട്ടില്‍ വെറുതെയിരിക്കുമ്പോള്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും അത്തരം കോഴ്‌സുകള്‍ക്ക് ചേരണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ലോക്ക്ഡൗണ്‍ കാലയളവില്‍ ആളുകള്‍ വീട്ടിലിരിക്കുന്ന സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. ഈ സമയത്ത് പേ ചാനലുകള്‍ നിരക്ക് ഒഴിവാക്കണമെന്നും സമൂഹത്തോട് പ്രതിബദ്ധത കാണിക്കാന്‍ ഈ ഘട്ടത്തെ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗണില്‍ കൂടുതല്‍ വിഭാഗങ്ങള്‍ക്ക് സഞ്ചാര ഇളവുകള്‍ പ്രഖ്യാപിച്ചു. കരാര്‍ ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫീസിലോ ബാങ്കിലോ പോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൃത്യമായ ശാരീരിക അകലം പാലിച്ച്, കൃത്യമായ രേഖകള്‍ കൈയില്‍ വെച്ച് ഈ സൗകര്യം വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ വീണ്ടും സാലറി ചലഞ്ചുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്തു. സാലറി ചലഞ്ചുമായി സഹകരിക്കാമെങ്കിലും ഒരു മാസത്തെ ശമ്പളം എന്ന നിബന്ധന ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം നിര്‍ബന്ധിത സാലറി ചലഞ്ച് പാടില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു.

ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളായ സംസ്ഥാനത്തെ മുഴുവൻ വിചാരണ തടവുകാരെയും ജയിൽ മോചിതരാക്കാൻ ഹൈക്കോടതി ഫുൾ ബഞ്ച് ഉത്തരവിട്ടു. എപ്രിൽ 30 വരെയോ ലോക്ക്‌ഡൗണ്‍ അവസാനിക്കും വരെയോ താൽക്കാലിക ജാമ്യം അനുവദിച്ചാണ് ഇവരെ ജയിൽ മോചിതരാക്കാൻ ജസ്റ്റിസുമാരായ സി.കെ.അബ്ദുൾ റഹീം, സി.റ്റി.രവികുമാർ, രാജാവിജയരാഘവൻ എന്നിവരടങ്ങുന്ന ഫുൾ ബഞ്ച് ഉത്തരവിട്ടത്.

സ്ഥിരം കുറ്റവാളികൾ, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, മുൻപ് ശിക്ഷ അനുഭവിച്ചിട്ടുള്ളവർ, ഒന്നിലേറെ കേസുകളിൽ റിമാൻഡിലുള്ളവർ, എന്നിവർക്ക് ഉത്തരവ് ബാധകമല്ല. ബന്ധപ്പെട്ട ജയിൽ സൂപ്രണ്ടുമാർ പ്രതികളുടെ സ്വന്തം ജാമ്യത്തിലാണ് വിട്ടയക്കേണ്ടത്. ജാമ്യത്തിനായി ചില ഉപാധികളും മുന്നോട്ടുവയ്‌ക്കുന്നുണ്ട്. താമസ സ്ഥലവും മറ്റു വിവരങ്ങളും പ്രതികൾ വ്യക്തമാക്കണം. ജയിൽ മോചിതരായാൽ ഉടൻ താമസസ്ഥലത്തിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം.

കോവിഡ് 19 സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്കും ആവശ്യങ്ങൾക്കും ഉടനടി പരിഹാരം കണ്ടെത്താൻ ട്വിറ്ററിൽ സംവിധാനമൊരുക്കി കേരള സർക്കാർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജാണ് കോവിഡ് 19 പ്രതികരണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

ഇതുവഴി ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കേൾക്കുകയും ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറയിച്ചിരിക്കുന്നത്. കോവിഡ് 19 വ്യാപനം തടയുന്നതിനും മറ്റും ജനങ്ങളുടെ കൂടി സഹകരണം ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.