സ്വന്തം ലേഖകൻ: 71 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്ത് പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 21 പേരാണ് രാജ്യത്ത് പത്മ പുരസ്കാരങ്ങൾക്ക് അർഹരായിട്ടുള്ളത്. നോക്കുവിദ്യ പാവകളി മൂഴിക്കൽ പങ്കജാക്ഷിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. കോട്ടയം മൂഴിക്കൽ സ്വദേശിയാണ് പങ്കജാക്ഷി. ഭോപ്പാൽ ദുരന്തത്തിന്റെ ഇരകൾക്ക് വേണ്ടി പോരാട്ടം നയിച്ച അബ്ദുൾ ജബ്ബാറിനെ പത്മശ്രീ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. മരണാനന്തര ബഹുമതിയായാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുക.
മുഹമ്മദ് ഷരീഫ്, ജഗ്ദീഷ് ജൽ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൌഡ, മുന്ന എന്നിവരെയും രാജ്യം പത്മശ്രീ നൽകി ആദരിച്ചു. സത്യനാരായണ മുണ്ടെയ്ക്ക് പത്മഭൂഷണും ലഭിക്കും.
രണ്ട് ദശാബ്ദക്കാലമായി ശാരീരിക വെല്ലുവിളികൾ അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജാവേദ് അഹമ്മദ് ഠാക്കിനും പത്മ പുരസ്കാരം ലഭിച്ചു. ശാരീരിക വെല്ലുവിളികൾ അനുഭവിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്കെത്തിക്കാൻ പ്രവർത്തിക്കുന്ന ഇദ്ദേഹം 1997 മുതൽ വീച്ചെയറിലാണ് കഴിയുന്നത്. ജമ്മു കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ ഇദ്ദേഹത്തിന് ഭീകരാക്രമണത്തിൽ നട്ടെല്ലിന് വെടിയേൽക്കുകയായിരുന്നു.
മുഹമ്മദ് ഷരീഫ് എന്ന ചാച്ചാ ഷെരിഫാണ് മറ്റൊരു പത്മ പുരസ്കാര ജേതാവ്. സൈക്കിൽ മെക്കാനിക്കായ ഇദ്ദേഹം ഇക്കാലത്തിനിടയിൽ ആയിരക്കണക്കിന് പേരുടെ അന്ത്യകർമങ്ങളാണ് നിർവഹിച്ചിട്ടുള്ളത്. ഫാസിയാബാദിന് സമീപ പ്രദേശങ്ങളിലുള്ള 25000 ഓളം വരുന്ന അഞ്ജാത മൃതദേഹങ്ങളാണ് ചാച്ചാ ഷെരീഫ് സംസ്കരിച്ചത്. മതാചാര പ്രകാരം മുസ്ലിങ്ങളുടേത് മറവുചെയ്യുകയും ഹിന്ദുക്കളുടേത് ദഹിപ്പിക്കുകയുമാണ് ചെയ്യാറ്.
മരുന്നുകളെക്കുറിച്ചും ചെടികളെക്കുറിച്ചും അത്യപൂർവ്വ അറിവുള്ള തുൾസി ഗൌഡയെയും രാജ്യം പത്മപുരസ്കാരം നൽകി ആദരിച്ചു. ഭാരത രത്നക്ക് ശേഷം രാജ്യം പൌരന്മാർക്ക് നൽകുന്ന സിവിലിയൻ ബഹുമതിയാണ് പത്മ പുരസ്കാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല