സ്വന്തം ലേഖകൻ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ അഞ്ചാം ഘട്ട സർവീസുകൾ പ്രഖ്യാപിച്ചപ്പോൾ ഒമാനിൽ നിന്ന് ആകെ 19 സർവീസുകൾ. ഇതിൽ എട്ട് സർവീസുകൾ കേരളത്തിലേക്കാണ്. ഇതിൽ നാലെണ്ണം കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്നു വീതം കണ്ണൂരിനും കോഴിക്കോടിനുമാണ്.
19ൽ കേരളത്തിലേക്കുള്ള ഒന്ന് അടക്കം രണ്ടെണ്ണം സലാലയിൽ നിന്നും സർവീസ് നടത്തും. ഓഗസ്റ്റ് 6നാണ് ഒമാനിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുന്നത്. മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കാണ് ആദ്യ വിമാനം. ഏഴിന് സലാല-കൊച്ചി സർവീസ് ഉണ്ടാകും. എട്ടിന് മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും പത്തിന് കോഴിക്കോടിനും 14ന് തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ് സർവീസുകൾ.
അഞ്ചാം ഘട്ടം അവസാനിക്കുന്ന ആഗസ്റ്റ് 15ന് മസ്കത്ത്, കൊച്ചി വിമാനവും ഉണ്ടാകും. കൊച്ചിക്ക് പുറമെ ദൽഹിയിലേക്കാണ് സലാലയിൽ നിന്ന് വിമാനമുള്ളത്. ഇത് മസ്കത്തിലെത്തിയ ശേഷമാകും ദൽഹിയിലേക്ക് പുറപ്പെടുക. ഇതിന് പുറമെ മസ്കത്തിൽ നിന്ന് ദൽഹി, മുംബൈ, ബംഗളൂരു/ മംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, ലഖ്നൗ, വിജയവാഡ എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ട്. കഴിഞ്ഞ ഘട്ടത്തിൽ സലാലയിൽ നിന്ന് കേരളത്തിലേക്ക് വിമാനങ്ങൾ ഇല്ലാതിരുന്നത് ഒമാൻ പ്രവാസികളെ കുഴക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല