സ്വന്തം ലേഖകൻ: കോവിഡ് വീണ്ടും വ്യാപകമായതോടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്ന് യു.എ.ഇ. ആഭ്യന്തര മന്ത്രാലയം. ഇത്തരം അഭ്യൂഹങ്ങൾ പൂർണമായും വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ ട്വിറ്ററിൽ പങ്കുവെച്ചാണ് മന്ത്രാലയം പ്രതികരിച്ചത്. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതൽ യു.എ.ഇ.യിൽ ലോക് ഡൗൺ പ്രാബല്യത്തിൽ വരുമെന്നും എല്ലാവരും സെൽഫ് ക്വാറന്റീനിൽ കഴിയണമെന്നുമായിരുന്നു പ്രചരിച്ചിരുന്ന ട്വീറ്റിൽ പറയുന്നത്.
എന്നാൽ ഇത് വ്യാജമാണെന്ന് സീനിയർ പ്രോസിക്യൂട്ടർ ഡോ.ഖാലിദ് അൽ ജുനൈബി പറഞ്ഞു. ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനും വ്യാജ അക്കൗണ്ടുകളിൽനിന്നുള്ള വിവരങ്ങൾ പങ്കുവെക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.
വ്യാജ ആരോഗ്യവിവരങ്ങൾ പ്രചരിപ്പിച്ച് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയാൽ 20,000 ദിർഹം വരെ പിഴ ചുമത്താൻ ഏപ്രിലിൽ ചേർന്ന ക്യാബിനെറ്റ് തീരുമാനിച്ചിരുന്നു. കൂടാതെ ചുരുങ്ങിയത് ഒരു വർഷം വരെ ജയിൽ ശിക്ഷയും ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല