സ്വന്തം ലേഖകൻ: 13കാരനായ ബാലൻ ആകാശത്തേക്ക് കൈ ഉയർത്തി അപേക്ഷിച്ചിട്ടും മനസ്സലിയാതെ െപാലീസുകാരൻ നിർദയം നെഞ്ചിൽ വെടിവെച്ചുവീഴ്ത്തുന്ന ദൃശ്യമടങ്ങിയ വിഡിയോ പുറത്തുവന്നതോടെ അമേരിക്കയിൽ വീണ്ടും സുരക്ഷാ സേനക്കെതിരെ പ്രതിഷേധ ജ്വാല. കഴിഞ്ഞ മാസമാണ് ആദം ടോളിഡോ എന്ന ബാലനെ ഷിക്കാഗോ പൊലീസ് വെടിവെച്ചു കൊന്നത്.
പൊലീസ് പിന്തുടർന്ന ടോളിഡോയോട് ആവശ്യപ്പെട്ടിട്ടും നിൽക്കാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് വെടിവെച്ചതെന്നായിരുന്നു നേരത്തെ വിശദീകരണം നൽകിയിരുന്നത്. കൈയിൽ ആയുധമുണ്ടെന്നും പൊലീസ് ആരോപിച്ചിരുന്നു. എന്നാൽ, പിന്തുടർന്ന് നിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ സഞ്ചാരം നിർത്തി തിരിഞ്ഞുനോക്കുന്നതും കൈ ഉയർത്തി കീഴടങ്ങുന്നതിന്‍റെ സൂചന നൽകുന്നതും വിഡിയോയിൽ കാണാം.
കൈയിൽ ആയുധങ്ങളൊന്നുമില്ല താനും. തൊട്ടുമുന്നിൽ നിൽക്കെ നെഞ്ച് തകർത്ത് പൊലീസ് വെടിവെക്കുകയായിരുന്നു. വിഡിയോ പുറത്തുവിട്ട ഷിക്കാഗോ മേയർ കണ്ടിരിക്കാനാവാത്ത ഹൃദയം നുറുങ്ങുന്ന കാഴ്ചയാണിതെന്ന് അഭിപ്രായപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് സെനറ്റർമാരും സന്നദ്ധ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ലാറ്റിനോ വിഭാഗക്കാരനാണ് കൊല്ലപ്പെട്ട ബാലൻ. പൊലീസിനെ പിടികൂടിയ വംശീയതയാണ് പിന്നിലെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു. ഒരു മാസം മുമ്പ് നടന്ന വെടിവെപ്പായിട്ടും ഇതുവരെയും ഇതിന്‍റെ വിഡിയോ പുറത്തു വിട്ടിരുന്നില്ല. കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിയുംവരെ അതികൃതർ മാതാവിനെ വിവരം അറിയിച്ചതുമില്ല.
ആദ്യം ഫോേട്ടാ ചോദിച്ചെത്തിയ പൊലീസ് 30 മിനിറ്റ് കഴിഞ്ഞ് മാതാവിനെ കൂട്ടി മൃതദേഹം പരിശോധിക്കാൻ മെഡിക്കൽ എക്സ്മാനിറുടെ ഓഫീസ് വരെ ചെല്ലാൻ ആവശ്യെപ്പടുകയായിരുന്നു. ടോളിഡോക്കു പുറമെ 18ഉം 22ഉം വയസ്സുള്ള രണ്ടു പേർ കൂടി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടിരുന്നു.
ഫെഡെക്സ് യൂണിറ്റിൽ വെടിവയ്പ്: എട്ടു മരണം
ന്ത്യാനാപോളിസ് വിമാനത്താവളത്തിനു സമീപം ഫെഡെക്സ് യൂണിറ്റിലുണ്ടായ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കി. വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് വക്താവ് ജീന കൂക്ക് പറഞ്ഞു.
കൊറിയർ സർവീസ് ഏജൻസിയായ ഫെഡെക്സിലെ ജീവനക്കാരാണു വെടിവയ്പ്പിൽ മരിച്ചത്. തോക്കുമായി എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ മൊഴി നൽകി. 2021ൽ ഇതുവരെ 147 വെടിവയ്പ് അക്രമങ്ങളാണുണ്ടായത്. കഴിഞ്ഞ മാസം രാജ്യത്തു വെടിവയ്പിൽ മുപ്പതിലേറെപ്പേരാണു കൊല്ലപ്പെട്ടതെന്ന് ഇൻഡ്യാനപ്പലിസ് പൊലീസ് വക്താവ് ജെനെ കുക്ക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല