സ്വന്തം ലേഖകൻ: പ്രതീക്ഷകളോടെ 2020 നെ വരവേറ്റ് ന്യൂസിലന്‍ഡ്. ആഹ്ളാദാരവങ്ങളോടെയും ആഘോഷങ്ങളോടെയുമാണ് ന്യൂസിലാന്‍ഡ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്തത്. ഓക്‌ലൻഡിലും വെല്ലിങ്ടണിലും ന്യൂയര്‍ ആഘോഷങ്ങള്‍ നടന്നു. ന്യൂസിലന്‍ഡിലെ സമോവ ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ഇന്ത്യൻ സമയം 3.30 നാണ് സമോവയിൽ പുതുവർഷം പിറന്നത്.
ടോംഗയിലും കിരിബാസിലും പുതുവർഷം പിറന്നു. ലോകത്തിലെ ഏറ്റവും വലിയ ആദ്യത്തെ പുതുവര്‍ഷാഘോഷം നടന്നത് ഓസ്ട്രേലിയന്‍ നഗരമായ സിഡ്‍നിയിലാണ്. വെടിക്കെട്ടോടെയാണ് സിഡ്‌നിയിൽ പുതുവർഷാഘോഷം നടന്നത്. പുതുവർഷം ഏറ്റവും അവസാനമെത്തുന്നത് യുകെ, അയര്‍ലന്‍ഡ്, ഘാന, ഐസ്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലാണ്. ഇന്ത്യയിൽ രാത്രി 12 ന് പുതുവർഷം പിറക്കും.
വമ്പന്‍ വെടിക്കെട്ടും ആഘോഷങ്ങളുമായി പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മിക്ക ലോക നഗരങ്ങളും. ദുബായിലെ ബുര്‍ജ് ഖലീഫയില്‍ വെടിക്കെട്ടും ലൈറ്റ് ഷോയും രാത്രി 11.57 ന് ആരംഭിക്കും. എട്ടു മിനുട്ട് നീളും. അഞ്ച് മിനുട്ട് നീളുന്നതാണു വെടിക്കെട്ട്. 25 വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇത്തവണ ആഘോഷം. ഇവയില്‍ ബുര്‍ജ് ഖലീഫയിലേതാണ് ഏറ്റവും വലുത്.
ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനു വിപുലമായ ക്രമീകരമണങ്ങളാണു ദുബായ് പോലീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. രാത്രി 11.45 മുതല്‍ ദുബായിലെ ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാഗം അടച്ചിടും. ബുര്‍ജ് ഖലീഫയ്ക്കു ചുറ്റും വിപുലമായ ഗതാഗത ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം 1.6 ദശലക്ഷം സന്ദര്‍ശകരെത്തിയ ഡൗണ്‍ടൗണ്‍ ദുബായില്‍ സുരക്ഷിതമായ ആഘോഷവും സുഗമമായ വെടിക്കെട്ടും ഉറപ്പാക്കാന്‍ മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരും 600 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുമാണു പ്രവര്‍ത്തിക്കുക. ഇത്തവണ ഇതില്‍ കൂടുതല്‍ ആളുകള്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ന്യൂസിലാൻഡിനു ശേഷം ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല