സ്വന്തം ലേഖകൻ: കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിര്‍ത്തി റോഡുകളാണ് കര്‍ണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉള്‍പ്പെടെയുള്ള നാല് ഇടങ്ങളില്‍ അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.
കേന്ദ്രത്തിന്റെ അണ്‍ലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കർണാടകയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കർണാടകയുടെ നടപടിക്കെതിരേ അതിർത്തിയിൽ ഒരുവിഭാഗം പ്രതിഷേധിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അടുത്ത രണ്ടാഴ്ചയും ഉയര്‍ന്നുനിന്നാല്‍ ലോക്ഡൗണിലേക്ക് കടക്കും. അത് ഒഴിവാക്കാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.
ലോക്ഡൗണ്‍ വേണമോ എന്നതില്‍ അടുത്ത എട്ട് ദിവസം കഴിഞ്ഞ് തീരുമാനമെടുക്കും. ഒഴിവാക്കണമെങ്കില്‍ മാസ്ക് ധരിക്കുന്നത് അടക്കമുള്ള സുരക്ഷ സ്വീകരിക്കണം. ലോക്ഡൗണ്‍ വേണമെന്നുണ്ടെങ്കില്‍ മാസ്ക് ധരിക്കേണ്ടതില്ല. കോവിഡിന്റെ അടുത്ത തരംഗം വരുമോഎന്നത് രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യക്തമാകുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.
മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറി. നേരത്തെ 2000-2500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നിരട്ടി രോഗികളാണുള്ളത്.
അതിനിടെ, മഹാരാഷ്ട്ര ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ഛഗന്‍ ഭുജ്ബാലിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിക്കുന്ന മന്ത്രിസഭയിലെ ഏഴാമനാണ് ഛഗന്‍. അനില്‍ ദേശ്മുഖ്, രാജേന്ദ്ര സിംഗ്നെ, ജയന്ത് പട്ടീല്‍, രാജേഷ് തോപെ, സത്ജെ പട്ടീല്‍, ബച്ചു കഡു എന്നിവര്‍ക്ക് ഈ മാസം ആദ്യ കൊവിഡ് ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഉപമുഖ്യമന്ത്രി അജിത് പവാര്‍ അടക്കം 12 മന്ത്രിമാര്‍ക്കാണ് രോഗം ബാധിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല