
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ കുവൈത്തില്‍ എഴുതാന്‍ അനുമതി. മേയ് 4 മുതല്‍ ജൂണ്‍ 11 വരെയാണ് സിബിഎസ്ഇ പരീക്ഷ നടക്കുന്നത്. അതേസമയം പത്താം ക്ലാസ് പരീക്ഷ സ്കൂളുകളില്‍ നടത്തുന്നതിന് അനുമതിയായിട്ടില്ല.
ഇതു സംബന്ധിച്ച് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം- സ്വകാര്യ വിദ്യാഭ്യാസ വിഭാഗം- അസി.അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ മുഹ്സിന് ഹാദി അല്‍ ഹുവൈലെയാണ് ഉത്തരവിറക്കിയത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സെപ്റ്റംബറില്‍ മാത്രമേ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചത് വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. ശൈഖ് ജാബിർ ആശുപത്രിയിൽ ദിവസം അഞ്ചുമുതൽ എട്ട് കുട്ടികളെ വരെ കോവിഡ് പോസിറ്റിവ് ആയി കണ്ടെത്തുന്നുണ്ട്. സെപ്റ്റംബറോടെ സ്കൂൾ തുറന്ന് നേരിട്ടുള്ള അധ്യയനം സാധ്യമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തയാറെടുക്കുന്നതിനിടെയാണ് കുട്ടികളിലെ കോവിഡ് വർധന.
കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണം ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോർട്ട്. മാസങ്ങൾ നീണ്ട കർഫ്യൂവും ലോക്ഡൗണും ഒഴിവാക്കി രാജ്യം സാധാരണഗതിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ് വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിലായിരുന്നു നടപടി. വൈകിട്ട് 5മുതൽ രാവിലെ 5 വരെയുണ്ടായിരുന്ന കർഫ്യൂ കഴിഞ്ഞ ദിവസം തൊട്ട് വൈകിട്ട് 6 മുതൽ രാവിലെ 5 വരെയാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല