സ്വന്തം ലേഖകൻ: ഒമാനിലെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 1117 പേർകൂടി പുതുതായി രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,64,274 പേരാണ് ഇതുവരെ രോഗബാധിതരായത്.862 പേർക്കുകൂടി രോഗം ഭേദമായി. 1,47,539 രോണ് ഇതുവരെ രോഗമുക്തരായത്. 10 പേർകൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1722 ആയി. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പ്രതിദിനം ശരാശരി 10 പേർ വീതം മരിക്കുന്നുണ്ട്. 98 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 606 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 189 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
കോവിഡ് വാക്സിൻ നൽകിയവരുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. മൊത്തം 1,52,036 പേർക്കാണ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2559 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ പേർക്ക് വാക്സിൻ നൽകിയത്-35,567 പേർ. രണ്ടാമതുള്ള വടക്കൻ ബാത്തിനയിൽ 17,620 പേർക്കും മൂന്നാമതുള്ള ദാഖിലിയയിൽ 14,015 പേർക്കും വാക്സിൻ നൽകി.
കൂടുതൽ വാക്സിൻ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ഒമാൻ നടത്തിവരുകയാണ്. അന്താരാഷ്ട്ര വാക്സിൻ ഫെഡറേഷനുമായുള്ള (ഗാവി) ധാരണപ്രകാരമുള്ള ആദ്യ ബാച്ച് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ കഴിഞ്ഞ ശനിയാഴ്ച ഒമാനിൽ എത്തിയിരുന്നു. ഒരു ദശലക്ഷം ഡോസ് വാക്സിനാണ് അന്താരാഷ്ട്ര വാക്സിൻ ഫെഡറേഷനിൽ ബുക്ക് ചെയ്തിട്ടുള്ളത്.കൂടുതൽ വാക്സിൻ ലഭ്യമാക്കുന്നതിെൻറ ഭാഗമായി ഇന്ത്യ, ദക്ഷിണ കൊറിയ, റഷ്യൻ അംബാസഡർമാരുമായി ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ സന്ദർശന വിസക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതലായിരിക്കും വിലക്ക് പ്രാബല്ല്യത്തിൽ വരുക. ഒമാനി പൗരന്മാർക്കും റെസിഡൻറ് വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
ഒമാനിൽ നിലവിലുള്ള രാത്രി യാത്രാ വിലക്ക് ഏപ്രിൽ എട്ടിന് അവസാനിക്കും. എന്നാൽ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെയുള്ള വ്യാപാര-വാണിജ്യ സ്ഥാപനങ്ങളുടെ അടച്ചിടൽ റമദാൻ ഒന്ന് വരെ തുടരും. റമദാനിൽ രാത്രി യാത്രാവിലക്ക് പുനരാരംഭിക്കും. രാത്രി ഒമ്പത് മുതൽ പുലർച്ചെ നാലുവരെയായിരിക്കും വിലക്കുണ്ടാവുക. ഇൗ സമയം വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുകയും വേണം. റമദാനിൽ മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും തറാവീഹ് നമസ്കാരത്തിന് അനുമതിയുണ്ടായിരിക്കില്ല. റമദാനിൽ മസ്ജിദുകളിലും വീടുകളിലും മജ്ലിസുകളിലുമായി സമൂഹ നോമ്പുതുറകൾ അടക്കം ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. കൂടാതെ സാമൂഹിക, സാംസ്കാരിക, കായിക പരിപാടികൾക്കും ഇൗ കാലയളവിൽ വിലക്ക് നിലവിലുണ്ടായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല