സ്വന്തം ലേഖകൻ: ഉംറ, ടൂറിസം, സന്ദർശനം എന്നീ ആവശ്യങ്ങൾക്കായി സൗദിയിലേക്ക് വരുന്നവർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കോവിഡ് ചികിത്സ ഉൾപ്പെടുത്തി പരിഷ്കരിച്ചതായി സൗദി സെൻട്രൽ ബാങ്കും ആരോഗ്യ ഇൻഷുറൻസ് കൗൺസിലും വ്യക്തമാക്കി. വിദേശത്തുനിന്നെത്തുന്ന സ്വദേശികളല്ലാത്തവർക്ക് കോവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
ടൂറിസം, സന്ദർശനങ്ങൾ, ഉംറ എന്നിവക്കായി രാജ്യത്തിന് പുറത്തുനിന്നുള്ള സൗദികളല്ലാത്തവർക്ക് കോവിഡ് ബാധിച്ചാൽ ആരോഗ്യ പരിരക്ഷ നൽകുക എന്നതാണ് കവറേജിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരുടെയും ആരോഗ്യ സുരക്ഷക്കും ചികിത്സ സേവനം വേഗത്തിൽ ഉറപ്പാക്കാനുമാണിത്.
കോവിഡ് ചികിത്സിക്കുന്നതിനുള്ള ചെലവുകൾ, ക്വാറൻറീൻ ചെലവുകൾ, അടിയന്തര വൈദ്യസഹായം എന്നിവ ഇൻഷുറൻസ് കവറേജിലുൾപ്പെടുമെന്നും സൗദി സെൻട്രൽ ബാങ്കും ആരോഗ്യ ഇൻഷുറൻസ് കൗൺസിലും പറഞ്ഞു.
കോവിഡ് ചികിത്സ, ക്വാറന്റീന് ചെലവ്, അത്യാഹിത ഘട്ടങ്ങളില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകല്‍ എന്നിവ ഉൾപ്പെടുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് എടുക്കേണ്ടത്. രാജ്യത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ചികിത്സ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. നിലവിൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്കു വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ല.
ഈ മാസം 17ന് രാജ്യാന്തര സർവീസ് പുനരാരംഭിക്കുമെന്ന് സൗദി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിഡ് രൂക്ഷമായ ഇന്ത്യ അടക്കം റെഡ് വിഭാഗം രാജ്യങ്ങളിലേക്കു സർവീസുണ്ടാകില്ലെന്നു വ്യക്തമാക്കിയിരുന്നു. ബഹ്റൈൻ ഉൾപ്പെടെ ഗ്രീൻ വിഭാഗം രാജ്യങ്ങളിൽ 14 ദിവസം തങ്ങി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇന്ത്യക്കാർ സൗദിയലെത്തുന്നത്. ഇങ്ങനെ സന്ദർശക, ടൂറിസ്റ്റ്, ഉംറ വീസയിൽ സൗദിയിലെത്തുന്ന ഇന്ത്യക്കാർക്കും ഇൻഷൂറൻസ് നിർബന്ധമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല