സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് രോഗികൾ കുറഞ്ഞുവരുന്നതിനാൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനം. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ് ചെയ്യുക. ഇതിൻെറ ആദ്യഘട്ടം മേയ് 28 മുതലാണ് നിലവിൽ വരിക. മൂന്ന് ആഴ്ചകൾ നീളുന്ന നാല്ഘട്ടങ്ങളായാണ് നിയന്ത്രണങ്ങൾ നീക്കുക. ആദ്യ ഘട്ടത്തിൽ വാക്സിൻ രണ്ടുഡോസും എടുത്തവർക്ക് കൂടുതൽ ഇളവുകൾ ആണ് നൽകുന്നത്.
രണ്ടാം ഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാം ഘട്ടം ജൂൈല ഒമ്പതു മുതലും നാലാം ഘട്ടം ജൂലൈ 30 മുതലുമാണ് നടപ്പാക്കിത്തുടങ്ങുക.
പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ കോവിഡ് 19 ദേശീയ പദ്ധതി തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ ആണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് ഭിന്നമായി ഇത്തവണ കോവിഡ് വാക്സിൻ പ്രയോഗത്തിൽ വന്നിരിക്കുന്നുവെന്നും ഇതിനാൽ വാക്സിൻ എടുത്തവർക്ക് കോവിഡ് നിയന്ത്രണങ്ങൾ കൂടുതലായി ഒഴിവാക്കുകയാണ് െചയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കോവിഡിൻെറ രണ്ടാം തരംഗം ഇല്ലാതായിട്ടില്ല. ഇതിനാൽ എല്ലാവിധ പ്രതിരോധമാർഗങ്ങളും ഇനിയും തുടരണമെന്നും അദ്ദേഹം പറഞ്ഞു. ദിനേനയുള്ള രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഞായറാഴ്ച 389 പുതിയ രോഗികൾ മാത്രമാണ് ഉള്ളത്. എന്നാൽ 1063 പേർ രോഗമുക്തി നേടി.
രാജ്യത്ത് കോവിഡ്-19നെതിരായ വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുകയാണ്. വാക്സിൻ കൂടുതൽ ജനങ്ങളിലെത്തിയതോടെ മാളുകളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കും ഷോപ്പിങ്ങിനെത്തുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്.വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് ഒാൺലൈൻ ഷോപ്പിങ്ങും ഹോം ഡെലിവറിയും ശീലിച്ചവരിൽ അധികപേരും വാക്സിനെടുത്തതോടെ ഇപ്പോൾ നേരിട്ടുള്ള ഷോപ്പിങ് ആരംഭിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല