
സ്വന്തം ലേഖകൻ: അധിക ചാർജ് നൽകി പാസ്പോർട്ട് തപാൽവഴി വീട്ടുപടിക്കൽ എത്തിക്കുന്ന സേവനത്തിൽ നിങ്ങൾക്ക് താൽപര്യമുണ്ടോ? പ്രവാസികളുടെ അഭിപ്രായം തേടി ഖത്തർ ഇന്ത്യൻ എംബസി. എംബസി വഴി പുതുക്കാൻ അപേക്ഷിക്കുന്ന പാസ്പോർട്ടുകൾ തിരികെ, തപാൽ വഴി അയക്കുന്ന സംവിധാനത്തെ കുറിച്ചാണ് ഖത്തറിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൻെറ ആലോചന.
ഇതിനായി സമൂഹമാധ്യമങ്ങൾ വഴി പ്രവാസി ഇന്ത്യക്കാരിൽനിന്നും എംബസി അഭിപ്രായങ്ങളും ക്ഷണിച്ചുതുടങ്ങി. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകൾ വഴി അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് പ്രതികരണം സമാഹരിക്കുന്നത്.
നാലു ദിവസമായി തുടരുന്ന സർവേയിൽ പുതിയ നീക്കത്തെ പ്രവാസിസമൂഹം ഒന്നാകെ സ്വാഗതം ചെയ്യുന്നു. 15 മുതൽ 20വരെ ഖത്തർ റിയാൽ അധികമായി ഈടാക്കുന്ന തപാൽ ഡെലിവറി സംവിധാനത്തിൽ താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. ട്വിറ്റർ വഴിയുള്ള വോട്ടെടുപ്പ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചെങ്കിലും ഫേസ് ബുക്കിലൂടെ ഇപ്പോഴും അഭിപ്രായ സമാഹരണം തുടരുകയാണ്.
ട്വിറ്ററിൽ 462 പേർ അഭിപ്രായം രേഖപ്പെടുത്തി. ഇവരിൽ എംബസിയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നവരായിരുന്നു ഭൂരിപക്ഷവും. 87.6 ശതമാനം പേരാണ് അതേ എന്ന് രേഖപ്പെടുത്തിയത്. എതിരഭിപ്രായമുള്ളത് വെറും 12.4 ശതമാനം പേർക്ക്. ഫേസ്ബുക്കിൽ ഗൂഗിൾ ഫോറം വഴിയാണ് വോട്ടെടുപ്പ്.വോട്ട് ചെയ്യാനുള്ള ഓപ്ഷനുതാഴെ കമൻഡ് ബോക്സിലെത്തിയും പ്രവാസികൾ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
പൊതുജനങ്ങളുടെ അഭിപ്രായമറിഞ്ഞശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് എംബസിയുടെ അറിയിപ്പ്. പ്രവാസിസമൂഹം സ്വാഗതം ചെയ്യുകയാണെങ്കിൽ, ഖത്തറിലെ തപാൽസേവനങ്ങളുടെ കാര്യക്ഷമതകൂടി ഉറപ്പാക്കിയശേഷം അധിക ചാർജ് ഈടാക്കി വൈകാതെ തന്നെ പുതുക്കുന്ന പാസ്പോർട്ടുകളുടെ ഡോർ ഡെലിവറി സംവിധാനം യാഥാർഥ്യമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല